Tuesday 27 December 2011

വെള്ളരിപ്രാവിന്റെ ചങ്ങാതി : Vellaripravinte Changathi

ഇപ്പോള്‍ മലയാള സിനിമയില്‍ പഴയ കാലത്തിന്റെ കഥ പറയുന്ന സിനിമകളുടെ ട്രെന്‍ഡ് ആണെന്ന് തോന്നുന്നു. വെനീസിലെ വ്യാപാരി അങ്ങനെ ഒരു കഥയാണ്‌ എന്നാണ് എനിക്ക് മനസിലായത്.(സിനിമ കണ്ടില്ല  ,അത് കൊണ്ട് ഉറപ്പിച്ചു പറയാന്‍ വയ്യ). ഏറ്റവും അവസാനം ഇറങ്ങിയ വെള്ളരിപ്രാവിന്റെ ചങ്ങാതിയുടെയും പ്രധാന പ്രമേയം പഴയ കാലത്ത് നടന്ന ഒരു കഥയും സിനിമയും ഒക്കെയാണ് .
ഇനി സിനിമയുടെ കഥയാണ്‌ .വായിക്കാന്‍ താത്പര്യമില്ലാത്തവര്‍ അടുത്ത ഒരു പാരഗ്രാഫ് ദയവായി ഒഴിവാക്കുക
ഒരു സിനിമ കാണാന്‍ പോയപ്പോള്‍ മൂന്ന് സിനിമകള്‍  ഒന്നിച്ച് കാണാന്‍ പറ്റി എന്ന് വേണമെങ്കില്‍ വെള്ളരിപ്രാവിന്റെ ചങ്ങാതിയെക്കുറിച്ച് പറയാം . ജെമ്നി സ്റ്റുഡിയോയില്‍ ജോലി അന്വേഷിച്ച് വരുന്ന മാണിക്കുഞ്ഞ് (ഇന്ദ്രജിത്ത് ) നാല്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്   അയാളുടെ അപ്പച്ചന്‍ അഗസ്റ്റിന്‍ ജോസഫ്‌ (രാമു ) സംവിധാനം  ചെയ്ത് റിലീസ് ആകാതെ പോയ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയുടെ പ്രിന്റ്‌ സ്റ്റുഡിയോ ആര്‍ക്കൈവുകളില്‍ (ഗോസ്റ്റ് റൂം എന്നാണ് സിനിമയില്‍ പറയുന്നത്) നിന്നും കണ്ടെടുക്കുന്നതോടെയാണ് സിനിമ തുടങ്ങുന്നത് .അക്കാലത്ത് പുതുമുഖങ്ങളെ  വെച്ച് നിര്‍മ്മിച്ച സിനിമ പുറത്തിറങ്ങാതെ സാമ്പത്തിക ബാധ്യതകള്‍ കാരണം അഗസ്റ്റിന്‍ ജോസഫ്‌ ആത്മഹത്യ ചെയ്യുകയായിരുന്നു . ജെമിനി സ്റ്റുഡിയോ മാനേജര്‍ ശങ്കുണ്ണി (വിജയരാഘവന്‍ ), അവിടുത്തെ പ്രിവ്യൂ തിയറ്ററിലെ പ്രോജെക്ടര്‍ ഓപ്പറേറ്റര്‍ (കൊല്ലം തുളസി ), തുടങ്ങിയവരുടെ സഹായത്തോടെ മാണിക്കുഞ്ഞ് തന്റെ അപ്പച്ചന്റെ സിനിമ പ്രിവ്യൂ തിയറ്ററില്‍ കാണുന്നു . മാണിക്കുഞ്ഞിനും , അയാളുടെ ഒപ്പം സിനിമ കണ്ടവര്‍ക്കും ഒക്കെ വെള്ളരിപ്രാവിന്റെ ചങ്ങാതി ഒരുപാട് ഇഷ്ടമാകുന്നു .പിന്നെ ആ സിനിമ എങ്ങനെയെങ്കിലും റിലീസ് ചെയ്യിക്കാന്‍ മാണിക്കുഞ്ഞ്  ശ്രമിക്കുന്നു .ഒടുവില്‍ നിര്‍മ്മാതാവും സംവിധായകനുമായ ലാല്‍ (ലാല്‍ ) അതിന് മാണിക്കുഞ്ഞിനെ സഹായിക്കുന്നു .സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് മുന്‍പ് ആ സിനിമയില്‍ അഭിനയിച്ചവരെ എല്ലാം കണ്ടു പിടിക്കാന്‍ മാണിക്കുഞ്ഞ്  പഴയ സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറും അഗസ്റ്റിന്‍ ജോസഫിന്റെ സുഹൃത്തുമായ വരിക്കോളി മാഷിന്റെ (സായികുമാര്‍ ) സഹായത്തോടെ ശ്രമങ്ങള്‍ നടത്തുന്നു .സിനിമയിലെ നായകനായ ഷാജഹാനും (ദിലീപ് ), നായികയായ മേരി വര്‍ഗ്ഗിസ്സം (കാവ്യാ മാധവന്‍ ) ഷൂട്ടിങ്ങിനിടയില്‍ തമ്മില്‍ പ്രണയത്തിലായി മേരി വര്‍ഗ്ഗിസ്സിന്റെ  അപ്പന്‍ ഫാദര്‍ വര്‍ഗ്ഗീസ് മൂപ്പന്റെ (ശിവജി ഗുരുവായൂര്‍ ) എതിര്‍പ്പ് വക വെയ്ക്കാതെ ഒളിച്ചോടുകയായിരുന്നു.അവരെ കണ്ടെത്താനാണ്‌ മാണിക്കുഞ്ഞ് ആദ്യം ശ്രമിക്കുന്നത് .ഷാജഹാനെ അയാള്‍ കണ്ടെത്തുകയും ചെയ്യുന്നു . മേരി വര്‍ഗ്ഗിസ്സിനെക്കുറിച്ച് മാണിക്കുഞ്ഞ് ചോദിക്കുമ്പോള്‍ ഷാജഹാന്‍ അയാളെയും മേരിയേയും വേര്‍പിരിച്ച ഒരു ചതിയുടെ കഥ പറയുന്നു .മേരിക്ക് എന്ത് സംഭവിച്ചു , നാല്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിക്കപ്പെട്ട ഒരു സിനിമ റിലീസ് ചെയ്യുമ്പോള്‍ അതുമായി ബന്ധപ്പെട്ടിരുന്നവരില്‍ ആരൊക്കെ ജീവിച്ചിരിപ്പുണ്ട് എന്നതൊക്കെയാണ് പിന്നെ ഈ കഥയുടെ തുടര്‍ച്ച..

മണിക്കുഞ്ഞ് ,ഷാജഹാന്‍ /മേരി വര്‍ഗ്ഗീസ് എന്നിവരുടെ കഥകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മാണിക്കുഞ്ഞിന്റെ കഥയാണ്‌ .ശരിക്കും ഒരു ജെനുവിനിറ്റി തോന്നത്തക്ക രീതിയില്‍ ഉള്ള   പ്രെസെന്റെഷന്‍, ഇന്ദ്രജിത്ത് ,വിജയരാഘവന്‍ ,മണിയന്‍പിള്ള രാജു , സായികുമാര്‍ (മേയ്ക്കപ്പ് ഭയങ്കര ബോറായിട്ട് എനിക്ക് തോന്നി ) ,കൊല്ലം തുളസി എന്നിവരുടെ നല്ല അഭിനയവും ആകാം അതിന് കാരണം .ഷാജഹാന്‍/മേരി വര്‍ഗ്ഗീസ് കഥയില്‍ ദിലീപ് ചില സീനുകളിലോക്കെ വളരെ നന്നായിട്ടുണ്ട്  .പക്ഷെ ആ കഥയിലും പ്രെസെന്റെഷനിലും ഒക്കെ ഒരുപാട് കല്ലുകടികള്‍ തോന്നി .അവയില്‍ പെട്ടന്ന് ഓര്‍മ്മ വരുന്ന ചിലത് പറയാം :
  • നരച്ച താടിയും മുടിയുമല്ലാതെ ദിലീപിന്റെ ഷാജഹാന്‍ എന്ന കഥാപാത്രത്തിന്റെ ബോഡി ലാങ്ങ്വേജില്‍ പലപ്പോഴും പ്രായം തോന്നിക്കുന്നുണ്ടോ എന്ന് സംശയമാണ്
  • ഷാജഹാനും മേരി വര്‍ഗീസും തമ്മിലുള്ള പ്രണയം എതിര്‍ക്കുന്ന ഫാദര്‍ വര്‍ഗ്ഗീസ്  മൂപ്പന്‍ മേരിയെ പിന്നെ ഉപേക്ഷിച്ചോ അതോ മേരി കന്യാസ്ത്രീ മഠം ഉപേക്ഷിച്ചോ എന്നൊന്നും കഥയില്‍ പറയുന്നില്ല .ഫാദര്‍ വര്‍ഗ്ഗീസ് മൂപ്പന്‍ എന്ന കഥാപാത്രം തന്നെ വില്ലന് വേണ്ടി ഒരു വില്ലന്‍ ആണെന്ന്  എനിക്ക് തോന്നി
  • കാവ്യാ മാധവന്റെ അഭിനയം .ചില സീനുകളിലോക്കെ ഭയങ്കര ബോറായി തോന്നി (കരയുന്ന സീനുകള്‍ ഉദാഹരണം ).
  • അത് പോലെ തന്നെ മനോജ്‌ കെ ജയനും . സിനിമയിലെ സിനിമയില്‍ വില്ലനെ അവതരിപ്പിച്ച കൃഷ്ണന്‍ എന്ന കഥാപാത്രമാണ് .നാല്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പോസ്റ്ററില്‍ തന്റെ പടം കാണുമ്പൊള്‍ ഒക്കെയുള്ള റിയാക്ഷന്‍ . തിയറ്ററില്‍ ആരൊക്കെയോ കയ്യടിക്കുന്നത് കേട്ട് .ചിലപ്പോള്‍ എന്റെ കുഴപ്പമാകാം.പക്ഷെ എനിക്ക് ഓവര്‍ ആക്റ്റിംഗ് എന്നാണ് തോന്നിയത് .
  • ഈ കഥയുടെ ക്ലൈമാക്സ് . പഴയ അഭിനേതാക്കളില്‍  ചിലരെ അന്വേഷിച്ച് കണ്ടു പിടിക്കുന്ന മാണിക്കുഞ്ഞ്  ഷാജഹാന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് അവരോട് പറഞ്ഞിട്ടില്ലേ എന്ന് തോന്നും ക്ലൈമാക്സില്‍ ചിലരുടെ റിയാക്ഷന്‍ കണ്ടാല്‍ (ആരുടെ എന്ന് പറഞ്ഞാല്‍ സസ്പെന്‍സ് പോകും )
ഇനിയുള്ളത് സിനിമയിലെ സിനിമയുടെ കഥയാണ്‌ .
രവി (  ദിലീപ് /സിനിമയില്‍ ഷാജഹാന്‍ ), സഹീര്‍ ( മനോജ്‌ കെ ജയന്‍ /സിനിമയില്‍ കൃഷ്ണന്‍ ) എന്നീ രണ്ട് സുഹൃത്തുക്കളും സഹീറിന്റെ സഹോദരി സുലേഖയും (കാവ്യാ മാധവന്‍ /സിനിമയില്‍ മേരി വര്‍ഗ്ഗിസ്) ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ . രവിയും സുലേഖയും തമ്മിലുള്ള പ്രണയവും , അത് ഇവര്‍ മൂന്നു പേരുടെയും ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ആണ് കഥ

പഴയ കാലത്തെ ഈ സിനിമ ഏകദേശം മുഴുവനും നമ്മള്‍ സ്ക്രീനില്‍ കാണുന്നുണ്ട് . സിനിമയിലെ കഥാപാത്രങ്ങള്‍ തന്നെ സിനിമക്കുള്ളിലെ സിനിമയില്‍ വേറെ കഥാപാത്രങ്ങള്‍ ആകുന്നു എന്നൊരു പുതുമയും ഉണ്ട് .നല്ലൊരു തീം .പക്ഷെ സ്ക്രീനില്‍ വളരെ ബോറായി തോന്നി. സിനിമക്കുള്ളിലെ  സിനിമയില്‍ എനിക്ക് തോന്നിയ പ്രശ്നങ്ങില്‍ ചിലത് :
  • പഴയ കാലത്തെ സിനിമകളിലെ അഭിനയത്തിന്റെയും സംഭാഷണത്തിന്റെയും ഒക്കെ പതിവ് രീതികളില്‍ നിന്നും മാറി നാച്യുറല്‍ ആയി ചെയ്ത ഒരു സിനിമയാണ് വെള്ളരിപ്രാവിന്റെ ചങ്ങാതി (സിനിമയിലെ സിനിമ ) എന്നൊക്കെ പറഞ്ഞാണ് അത് പിന്നെയും റിലീസ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.പക്ഷേ സിനിമയിലെ പഴയ സിനിമയില്‍ മനോജ്‌ കെ ജയനും , കാവ്യാ മാധവനും ഒക്കെ ഇന്നത്തെ സീരിയലുകാര്‍ തോറ്റു പോകുന്ന തരത്തിലാണ് അഭിനയിച്ചിരിക്കുന്നത് എന്ന് എനിക്ക് തോന്നി ( കഥയിലെ ടേണിംഗ് പോയന്റ് എന്ന് പറയാവുന്ന സീനില്‍ ദിലീപിനെ കെട്ടിപിടിച്ചു കൊണ്ടുള്ള കാവ്യാ മാധവന്റെ അഭിനയം എനിക്ക് സഹിക്കാന്‍ പറ്റാത്ത ബോറായി തോന്നി).   പഴയ  കാലത്ത് ഇനി അത് വലിയ മാറ്റം ആയിരുന്നോ എന്ന് എനിക്കറിയില്ല
  • ദിലീപ് .പഴയ സിനിമയില്‍ സുലേഖ മരിക്കുന്ന സീനിലെ രവിയായുള്ള അഭിനയം ഭയങ്കര ഓവറാണ് (ഈ ഒരു സീനില്‍ ഒഴിച്ച് ബാക്കി സിനിമയിലെ സിനിമയില്‍ എല്ലാ സീനുകളിലും ദിലീപ് ഉഗ്രനായിട്ടുണ്ട് കേട്ടോ. ഒരു പക്ഷേ അത് കൊണ്ടാവാം ഈ സീന്‍ ഭയങ്കര ബോറായി തോന്നിയത് )
  • സഹീര്‍ തന്റെ അനിയത്തിയെ മൂസ(അനില്‍ മുരളി ) എന്ന കഥാപാത്രത്തിനെക്കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ ശ്രമിക്കുന്നതിലെ ലോജിക് എനിക്ക് മനസിലായില്ല .വെറും വാശി മാത്രമാണെങ്കില്‍ അത് അത്രയ്ക്ക് അങ്ങോട്ട്‌ വിശ്വസിനിയമായി തോന്നിയില്ല.  കാരണം മൂന്നാമത്തെ  വിവാഹം കഴിക്കാന്‍ സുലേഖയെ ആലോചിച്ചു വരുന്ന മൂസയെ സഹീര്‍ ഓടിച്ചു വിടുന്നുണ്ട്. സുലേഖക്ക് വേറെ കല്യാണാലോചനകള്‍ നടത്തി  അവ മുടങ്ങി പോകുന്നതായൊന്നും കഥയില്‍ പറയുന്നതുമില്ല
  • സിനിമയിലെ സിനിമയില്‍ സായികുമാര്‍ അവതരിപ്പിക്കുന്ന തങ്ങള്‍ എന്ന കഥാപാത്രം. ചിലപ്പോഴൊക്കെ നല്ല മലബാര്‍ ഭാഷ പറയും .ബാക്കിയുള്ള സമയം  അച്ചടിച്ച്‌ വെച്ചത് പോലത്തെ ഡയലോഗുകളും .
  • തെക്ക് തെക്ക് എന്ന പാട്ടില്‍ കുറെ കുട്ടികളെ കൊണ്ട് കാണിപ്പിക്കുന്ന കോപ്രായങ്ങള്‍ കണ്ടപ്പോള്‍ വല്ലാതെ തോന്നി (പട്ടു കേള്‍ക്കാന്‍ നല്ലതാണ് )
അകെ ഈ സിനിമയില്‍ എനിക്ക് മുഴുവന്‍  കല്ലുകടികള്‍ ആണ് തോന്നിയത്. എങ്കിലും ചില കാര്യങ്ങള്‍ ഇഷ്ടപ്പെടുകയും ചെയ്തു കേട്ടോ . അതും കൂടി പറഞ്ഞു നിറുത്താം
സാങ്കേതികമായി ഒരു ഫ്രെഷ്നെസ് ഒക്കെ തോന്നി .ടൈറ്റില്‍ കാണിക്കുന്ന രീതി , ഒരു കാര്‍ അപകടത്തിന്റെ സീന്‍ , ഒരു  ഫയിറ്റ് സീന്‍ (ടീവിലൊക്കെ കണ്ടിട്ടുള്ള ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് സിനിമകളിലെ അതെ ഫീല്‍. മിമിക്രി കാണിച്ച് ബോറക്കാതെ ദിലീപ് നന്നായി എന്ന് തോന്നി ), നല്ല ക്യാമറ (വിപിന്‍ മോഹന്‍ /സമീര്‍ ഹക്ക് ) രണ്ട് നല്ല പാട്ടുകള്‍ .

ഈ കുറച്ചു നല്ല കാര്യങ്ങള്‍ ഒന്നും തന്നെ ഈ സിനിമയെ ഒരു മോശം സിനിമ ആകുന്നതില്‍ നിന്നും രക്ഷിക്കുന്നില്ല എന്നതാണ് കഷ്ടം .അഭിനേതാക്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് തോന്നിയത് സംവിധായകന്റെയും (അക്കു അക്ബര്‍ ), തിരക്കഥാകൃത്തിന്റെയും(ജി എസ് അനില്‍ )  അശ്രദ്ധയോ കുഴപ്പമോ കൊണ്ട് മോശമായ ഒരു സിനിമയാണ് വെള്ളരി പ്രാവിന്റെ ചങ്ങാതി എന്നാണ്.അവര്‍ ഒന്ന് കൂടെ ശ്രദ്ധിച്ച് ഒഴിവാക്കാന്‍ എളുപ്പം കഴിയുമായിരുന്ന കല്ലുകടികള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ ഇത് ഒരുപാട് പുതുമകള്‍ ഉള്ള ഒരു നല്ല സിനിമയാകുമായിരുന്നു.

Saturday 24 December 2011

ഡോണ്‍ 2: Don 2

ഫര്‍ഹാന്‍ അക്തര്‍ സംവിധാനം  ചെയ്ത  സിനിമകിളില്‍ എനിക്ക് ഏറ്റവും ഇഷ്ടം ലക്ഷ്യ ആണ് . ഏറ്റവും സ്റ്റൈലിഷ് എന്ന് തോന്നിയ സിനിമ ഡോണും. ഡോണ്‍ 2 എന്തായാലും ഡോണ്‍ പോലെ തന്നെ  സ്റ്റൈലിഷ് ത്രില്ലര്‍ ആയിരിക്കും എന്ന് ട്രെയിലറുകള്‍ കണ്ടപ്പോള്‍ തോന്നിയിരുന്നു . പ്രതീക്ഷ എന്തായാലും തെറ്റിയില്ല . സാധാരണ ഇന്ത്യന്‍ സിനിമകളില്‍ കാണാത്ത ഒരു സ്റ്റൈലും ഫീലും ഒക്കെ ഡോണ്‍ 2 വിന് ഉണ്ട് .ഇംഗ്ലീഷ് സിനിമകളില്‍ ഒരുപാട് തവണ കണ്ടിട്ടുള്ള കാര്യങ്ങള്‍ ആണെങ്കില്‍ പോലും അതൊക്കെ ഒരു പരിധി വരെ ആളുകളെ ഒട്ടും ബോറടിപ്പിക്കാതെ ഈ സിനിമയില്‍ ഉത്പ്പെടുത്താന്‍ ഫര്‍ഹാന് കഴിഞ്ഞിട്ടുമുണ്ട് എന്ന് തോന്നുന്നു. പിന്നെ ഒരു കാര്യമുള്ളത്‌ ഡോണ്‍ പോലെ ഒരു സിനിമ പ്രതീക്ഷിച്ച് പോകുന്നവരില്‍ ചിലരെയെങ്കിലും   ഈ സിനിമ ഒരു പക്ഷെ  നിരാശപ്പെടുത്താന്‍ സാധ്യതയുണ്ട് .കാരണം ഡോണില്‍ നിന്നും വ്യത്യസ്ഥമായി ഡോണ്‍ 2 ഒരു ഹെയിസ്റ്റ് മൂവി ആണ്. പിന്നെ ഒരു കാര്യമുള്ളത്‌ ഡോണിന്റെ തീം പോലെ ഒരു കഥ പ്രതീക്ഷിച്ച് പോകുന്നവരില്‍ ചിലരെയെങ്കിലും   ഈ സിനിമ ഒരു പക്ഷെ  നിരാശപ്പെടുത്താന്‍ സാധ്യതയുണ്ട്.കാരണം ഡോണില്‍ നിന്നും വ്യത്യസ്ഥമായി ഡോണ്‍ 2 ഒരു ഹെയിസ്റ്റ് മൂവി ആണ് .സ്പൈക്ക് ലീയുടെ ഇന്‍സൈഡ് മാനിലൊക്കെ ഉള്ളത് പോലെ  ഒരു ബാങ്ക് റോബറി ആണ് ഈ സിനിമയുടെ പ്രധാന തീം .

കുറെ പുതിയ ശത്രുക്കള്‍ ഡോണിനെ (ഷാരൂഖ്‌ ഖാന്‍ ) കൊല്ലാന്‍ ശ്രമിക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത് . അവരില്‍ നിന്നും രക്ഷപെട്ട് മലേഷ്യയില്‍ എത്തുന്ന ഡോണ്‍ റോമ (പ്രിയങ്ക ചോപ്ര),മല്ലിക്ക് (ഓം പൂരി) എന്നിവര്‍ക്ക് മുന്നില്‍ കീഴടങ്ങുന്നു . വധ ശിക്ഷ വിധിക്കപ്പെട്ട് മലേഷ്യയില്‍ ജയിലില്‍ അടയ്ക്കപ്പെടുന്ന ഡോണ്‍ അവിടെ നിന്നും തന്റെ പഴയ ശത്രു വര്‍ധാനുമായി(ബോമന്‍ ഇറാനി ) രക്ഷപ്പെടുന്നു .വര്‍ധാന്റെ കൈയ്യില്‍ ഉള്ള  ഒരു വീഡിയോ ടേപ്പ് ഉപയോഗിച്ച് ജര്‍മനിയിലെ ഡോയിഷ് ബാങ്കിന്റെ വൈസ് പ്രസിഡണ്ട്‌ ദീവാനെ (ആലി ഖാന്‍ ) ബ്ലാക്ക് മെയില്‍ ചെയ്ത് അയാളുടെ സഹായത്തോടെ ഡോയിഷ് ബാങ്കില്‍ നിന്നും യുറോ കറന്‍സികളുടെ പ്രിന്റിംഗ് പ്ലേറ്റുകള്‍  മോഷ്ട്ടിക്കുക എന്നതാണ് ഡോണിന്റെ ഉദ്ദേശം. ഡോയിഷ് ബാങ്കിന്റെ സെക്യൂരിറ്റി സിസ്സ്റ്റം ഹാക്ക് ചെയ്യാന്‍ ഡോണ്‍ സമീര്‍ അലി (കുണാല്‍ കപ്പൂര്‍  ) എന്ന ഹാക്കറുടെ സഹായവും തേടുന്നു. അതിനിടയ്ക്ക് ഡോണിനെ പിടിക്കാന്‍ റോമയും ,മല്ലിക്കും ബെര്‍ലിനില്‍ എത്തുന്നു .

പിന്നീടുള്ള ഏകദേശം എല്ലാ ട്വിസ്റ്റുകളും നേരത്തെ തന്നെ ഊഹിക്കവുന്നവയാണ് . പക്ഷേ ഫര്‍ഹാന്‍ അക്തറിന്റെ നല്ല പേസ് ഉള്ള  പ്രെസെന്‍റ്റെഷന്‍ സ്റ്റൈല്‍ , ഷാരൂഖ് ഖാന്റെ സ്ക്രീന്‍ പ്രസന്‍സ്; ഇത് രണ്ടും  സിനിമയെ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ത്രില്ലര്‍ ആയി മാറ്റുന്നു.

ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ്‌ പോയന്റ് ഷാരുഖ് ഖാന്‍ തന്നെയാണ് . ഒട്ടും റിമോര്‍സ് ഇല്ലാത്ത ഡോണ്‍ എന്ന കഥാപാത്രത്തെ ഷാരുഖ് നല്ല സ്റ്റൈലിഷ് ‍ ആയി തന്നെ  അവതരിപ്പിച്ചിട്ടുണ്ട് .നല്ല ഫിറ്റ്‌ ലൂക്കും ,ആക്ഷന്‍ സീനുകളിലെ ഗ്രേസും ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു .ഇഷ്ടപ്പെടാത്ത ഒരു ചെറിയ കാര്യം , ബാക്കി കഥാപാത്രങ്ങളെ എല്ലാം ഡോണ്‍ ഷാഡോ ചെയ്യുന്ന രീതിയിലാണ് ഡോണ്‍ 2 വില്‍ ഷാരൂഖിന്റെ കഥാപാത്രം . ഡോണിന്റെ ശത്രുക്കളും കൂട്ടുകാരും എല്ലാം ഡോണിനെ ഗ്ലോറിഫൈ ചെയ്യാന്‍ വേണ്ടിയാണോ ഓരോന്ന് ചെയ്യുന്നത് എന്ന് ചിലപ്പൊഴൊക്കെ സംശയം തോന്നി .സ്റ്റോറിയും , സ്ക്രീന്‍ പ്ലേയും(ഫര്‍ഹാന്‍ അക്തര്‍ ,അമീത് മേത്ത ,അമ്രിഷ് ഷാ)   ഡോണിനെ  ആദ്യത്തെ സിനിമയെക്കാള്‍ കൂടുതല്‍ സുപ്പര്‍ ഹ്യൂമന്‍  (അതോ വില്ലനോ ?) ആക്കുന്നതാവം കാരണം. അതുകൊണ്ട് തന്നെ പ്രിയങ്ക ചോപ്ര , ബോമന്‍ ഇറാനി , കുണാല്‍ കപ്പൂര്‍ ഇവര്‍ക്കൊന്നും ഈ സിനിമയില്‍ ഏറെയൊന്നും ചെയ്യാനില്ല.പക്ഷേ പടത്തിന്റെ മുഴുവനുള്ള ത്രില്ലര്‍ ഇമ്പാക്റ്റിനെ അത് ഏറെയൊന്നും ബാധിക്കുന്നില്ല. പക്ഷെ സ്ക്രിപ്റ്റില്‍ എനിക്ക് ശരിക്കും കല്ല്‌ കടി തോന്നിയ ഒരു ഭാഗം ഡോണും ,സമീര്‍ എന്ന ഹാക്കറും തമ്മിലുള്ള ബന്ധത്തിലാണ്. ഏതെങ്കിലും തരത്തില്‍ അവര്‍ തമ്മില്‍ നേരത്തെ പരിചയം ഉണ്ടെന്നും ,ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഉള്ള രീതിയില്‍ സമീറിനെ അവതരിപ്പിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ എന്ന് തോന്നി .പിന്നെ ഒരു സംശയവും  ഉണ്ട് .   ബാങ്കിലെ ഒരു വലിയ ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ ഒരു ഭയങ്കര ക്രിമിനലിന് ഗവര്‍ന്മെന്റ്  ഇമ്മ്യൂണിറ്റി വാങ്ങിച്ച് കൊടുക്കാന്‍ പറ്റുമോ ? ജര്‍മനിയില്‍ ചിലപ്പോള്‍ പറ്റുമായിരിക്കും ,അല്ലേ ? (സിനിമ കണ്ടവര്‍ക്ക് ചോദ്യം മനസിലാവും. അല്ലാത്തവര്‍ക്ക് സസ്പെന്‍സ് ആണ് കേട്ടോ  )

അങ്ങനെ ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഇടയ്ക്കൊക്കെ തോന്നിയെങ്കിലും ഡോണ്‍ 2 എനിക്ക് ഇഷ്ടപ്പെട്ടു കേട്ടോ .ഡ്രൈ ഹ്യൂമര്‍ ഉള്ള ഡയലോഗുകള്‍ , നല്ല പ്രെസെന്റെഷന്‍ (ജെയില്‍ ബ്രേക്ക്‌ , ബാങ്ക് റോബറി ഈ സീനുകളൊക്കെ ശരിക്കും ത്രില്ലിംഗ് ആണ് ),   ഉഗ്രന്‍ ആക്ഷന്‍ (വുള്‍ഫ്ഗ്യാങ്ങ്‌ സ്റ്റെഗ്മാന്‍ ) , നല്ല ക്യാമറ (ജേസണ്‍ വെസ്റ്റ്- കാര്‍ ചെയിസ് ഒക്കെ നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്  )  , സ്മാര്‍ട്ട്‌ ബി ജി എം (ശങ്കര്‍ ഇഷാന്‍ ലോയിയുടെ പാട്ടുകളില്‍ സെര  ദില്‍ കോ എന്ന പാട്ട് മാത്രമേ സിനിമയില്‍ എനിക്ക് ഇഷ്ടപ്പെട്ടുള്ളൂ . ഹേ യേ മായാ എന്ന ഉഷാ ഉതുപ്പ് പാടിയ പാട്ട് കേള്‍ക്കാന്‍ നല്ലതാണെങ്കിലും സിനിമയില്‍ അത് വരുന്ന പോയന്റ് എന്തോ ഒരു മിസ്‌ മാച്ച് പോലെ ), പിന്നെ ഹൃതിക് റോഷന്റെ ഒരു സര്‍പ്രൈസ് ഗസ്റ്റ് അപ്പിയറന്‍സ് (ഒട്ടും റിയലിസ്റ്റിക് അല്ല , എങ്കിലും സിനിമയില്‍ ആ സീനുകള്‍ നന്നായിട്ടുണ്ട് )   ഇതൊക്കെ ഡോണ്‍ 2വിനെ നേരത്തെ പറഞ്ഞത് പോലെ ബോറടിപ്പിക്കാത്ത ഒരു ത്രില്ലര്‍ ആക്കുന്നുണ്ട്‌.

Friday 16 December 2011

അറബിയും ഒട്ടകവും പി മാധവന്‍ നായരും (ഒരു മരുഭൂമിക്കഥ) : Arabiyum Ottakavum P Madhavan Nairum (Oru Marubhoomikkatha)

പ്രിയദര്‍ശന്‍  സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടം താളവട്ടമാണ് . വണ്‍ ഫ്ലൂ ഓവര്‍ ദി കുക്കൂസ്  നെസ്റ്റ്  എന്ന ജാക്ക് നിക്കോള്‍സണ്‍ സിനിമയുടെ ത്രെഡ് ആണെങ്കിലും , പ്രിയദര്‍ശന്റെ ഈ അഡാപ്പ് റ്റേഷന്‍  എനിക്ക് ഒരുപാട് ഇഷ്ടമാണ് .പിന്നെ കിലുക്കം , ചന്ദ്രലേഖ  അങ്ങനെ പോകും ലിസ്റ്റ്.ചന്ദ്രലേഖയ്ക്ക്  ശേഷം പക്ഷെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒരു സിനിമയും എനിക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല . അറബിയും  ഒട്ടകവും പി മാധവന്‍ നായരും  എന്ന സിനിമയുടെ വാര്‍ത്തകള്‍ നെറ്റിലും മറ്റുമൊക്കെ വായിച്ചപ്പോള്‍ ചന്ദ്രലേഖ പോലെ  സമയം പോയത് അറിയാതെ  കണ്ട് ചിരിച്ച് സന്തോഷമായിട്ട് ചിരിക്കാവുന്ന ഒരു സിനിമയായിരിക്കും ഇത് എന്ന്  തോന്നിയിരുന്നു. 

ചന്ദ്രലേഖയില്‍ ഉള്ള എല്ലാ എലമെന്റ്സ് എല്ലാം അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്ന സിനിമയിലും ഉണ്ട്. ആള്‍മാറാട്ടം , കണ്‍ഫ്യൂഷന്‍ , അതൊക്കെക്കൊണ്ടുള്ള  കോമഡി സീനുകള്‍ .അങ്ങനെ എല്ലാം . പക്ഷേ സ്ലാപ് സ്റ്റിക്ക് ആയി പോലും കണ്ട് ചിരിക്കാനുള്ള  സീനുകള്‍ ഈ സിനിമയില്‍ കുറവാണ് .ചിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒരുപാടുണ്ട്. പക്ഷേ അതില്‍ വിജയിക്കുന്നവ വളരെ കുറവും എന്ന് എനിക്ക് തോന്നി .


ഇനി സിനിമയുടെ കഥയാണ്‌ .കഥ വായിക്കാന്‍ താത്പര്യമില്ലാത്തവര്‍ ദയവായി അടുത്ത രണ്ട് പാരഗ്രാഫുകള്‍ ഒഴിവാക്കുക :
അബുദാബിയില്‍ ഹൊസൈനി എന്ന അറബിയുടെ (ശക്തി കപ്പൂര്‍ ) കമ്പനിയില്‍ ചീഫ് അക്കൌണ്‍റ്റന്റ് ആയി ജോലി ചെയ്യുന്ന പി മാധവന്‍ നായരുടെ (മോഹന്‍ലാല്‍ ) ജീവിതത്തിലേക്ക് മീനാക്ഷി (ലക്ഷ്മി റായ്) കടന്നു വരുന്നത് തികച്ചും യാദൃശ്ചികമായിട്ടാണ്. നാട്ടിലെ സാമ്പത്തിക ബാധ്യതകള്‍ , പഴയ ഒരു ലവ് ഫെയ്ലിയര്‍ ഒക്കെ കാരണം കല്യാണം കഴിക്കണ്ട എന്ന് തീരുമാനിച്ച് ജീവിക്കുന്ന മാധവന്‍ നായര്‍ക്ക് മീനാക്ഷിയോട് ഒരു ഇഷ്ടം തോന്നുന്നു . ഒരു ദിവസം മുഴുവന്‍ ഒരുമിച്ചു ചിലവിട്ട്, വിധിയുണ്ടെങ്കില്‍ വീണ്ടു തമ്മില്‍ കാണാം എന്ന് പറഞ്ഞു പിരിയുന്ന അവര്‍ , കുറെ കാലത്തിനു ശേഷം വീണ്ടും കണ്ട് മുട്ടുന്നു. ആ ദിവസം തന്നെയാണ് മാധവന്‍ നായരുടെ ജീവിതിത്തിലേക്ക് പഴയ കൂട്ടുകാരനായ അബ്ദുള്ള(മുകേഷ് ) വീണ്ടും കടന്നു വരുന്നത് .മാധവന്‍ നായരുടെ കമ്പനിയില്‍ ഒരു ജോലിയുടെ അപേക്ഷയുമായിട്ടാണ് അബ്ദുള്ള വരുന്നത്. അബ്ദുള്ള ആള്‍ ഒരു കള്ളനാണ് എന്ന് അറിയാമെങ്കിലും മീനാക്ഷിയെ വീണ്ടും കണ്ട് മുട്ടിയ സന്തോഷത്തിലും , താന്‍ കള്ളത്തരങ്ങള്‍ ഒക്കെ നിറുത്തി എന്ന അബ്ദുള്ളയുടെ ഉറപ്പിലും മാധവന്‍ നായര്‍ അബ്ദുള്ളയ്ക്ക്  ജോലി കൊടുക്കുന്നു 

മീനാക്ഷിയുമായുള്ള മാധവന്‍ നായരുടെ എന്‍ഗേജ്മെന്റ്  കഴിയുന്നു .പക്ഷേ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മീനാക്ഷിയും , അബ്ദുള്ളയും , താന്‍ ജീവിതത്തില്‍ ഏറ്റവുക് കൂടുതല്‍ വിശ്വസിച്ചിരുന്ന ഹൊസൈനിയും ഒക്കെ തന്നെ ചതിക്കുകയായിരുന്നു എന്ന് മാധവന്‍ നായര്‍ക്ക്‌ തോന്നുന്നു. ആകെ തകര്‍ന്ന മാധവന്‍ നായര്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു. പക്ഷേ സാഹഹര്യങ്ങള്‍ അയാളെ അബ്ദുള്ളയ്ക്കൊപ്പം മരുഭൂമിയില്‍ എത്തിക്കുന്നു. മരുഭൂമിയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തില്‍ വഴിയില്‍ കിടക്കുന്ന ഒരു കാര്‍ എടുത്തു കൊണ്ട് പോകുന്ന മാധവന്‍ നായരുടെയും , അബ്ദുള്ളയുടെയും ജീവിതത്തിലേക്ക് എലിയാന (ഭാവന ) എന്ന പെണ്‍കുട്ടി കടന്നു വരുന്നു. സ്വയം കിഡ്നാപ്പ്   ചെയ്യപ്പെട്ടതായി അഭിനയിച്ച് സ്വന്തം പപ്പയുടെ (നെടുമുടി വേണു )കൈയ്യില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന എലിയാന ആ ശ്രമത്തില്‍ മാധവന്‍ നായരെയും അബ്ദുള്ളയും പങ്കാളികള്‍ ആക്കുന്നു . പിന്നെ ഓരോ കാരണങ്ങള്‍ കൊണ്ട് പണത്തിന് അത്യാവശ്യമുള്ള അവര്‍ മൂന്നാളും കൂടി പണം തട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നു .സാഹചര്യങ്ങള്‍ കാരണം അതൊന്നും നടക്കുന്നില്ല . ഒടുവില്‍ മാധവന്‍ നായര്‍ പണത്തിന് ഒരു വഴി കണ്ടെത്തുന്നു.ആ വഴിയിലൂടെ തന്നെ ചതിച്ച ഹൊസൈനിയോട് പ്രതികാരം ചെയ്യാനും കഴിയും എന്ന് അയാള്‍ വിശ്വസിക്കുന്നു .കുറെ കണ്‍ഫ്യൂഷന്‍ , സസ്പന്‍സ് ഒടുവില്‍ എല്ലാം നല്ലതായിട്ട് തീരുന്ന ഒരു ക്ലൈമാക്സും  കൂടിയാവുമ്പോള്‍ അറബിയും ഒട്ടകവും പി മാധവന്‍ നായരും പൂര്‍ണ്ണമാകുന്നു

ഡ്വെന്‍ച്യുവര്‍ കോമഡി ത്രില്ലര്‍ മോഡിലാണ് അറബിയും ഒട്ടകവും പി മാധവന്‍ നായരുടെയും കഥ പറയാന്‍ പ്രിയദര്‍ശന്‍ ശ്രമിക്കുന്നത് .പക്ഷെ ത്രില്ലോ ഡ്വെന്‍ച്യുവറോ ഒന്നും ഒരു പരിധിക്കപ്പുറം ഫീല്‍ ചെയ്യുന്നില്ല എന്ന് സിനിമ കണ്ടിറങ്ങിയപ്പോള്‍ എനിക്ക് തോന്നി. ചന്ദ്രലേഖ , കിലുക്കം ഈ സിനിമകള്‍ ഒക്കെ ഇപ്പോഴും കണ്ടാല്‍ ചിരിച്ചു ചിരിച്ച് വയ്യാണ്ടാകുന്ന എനിക്ക്   പക്ഷെ അറബിയും ഒട്ടകവും പി മാധവന്‍ നായരും തിയറ്ററില്‍ കണ്ടിരുന്നപ്പോള്‍ പോലും പല കോമഡി സീനുകളിലും ബോറായിട്ടാണ് . സ്ലാപ് സ്റ്റിക്ക് കോമഡി ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാന്‍ . പക്ഷേ ഈ സിനിമയിലെ അതിനുള്ള പല ശ്രമങ്ങളും പരാജയമായിട്ടാണ് എനിക്ക് തോന്നിയത് .  ഒരു പക്ഷേ സിനിമയില്‍ ഒട്ടു മിക്ക സീനുകളും ഫോര്‍സ്ഡ് ആണെന്ന് തോന്നിപ്പിക്കുന്ന കഥയും (അഭിലാഷ് നായര്‍ ) തിരക്കഥയും (പ്രിയദര്‍ശന്‍ )ആകാം അതിനു കാരണം .സിനിമയുടെ തുടക്കത്തില്‍ മാധവന്‍ നായരും , മീനാക്ഷിയും തമ്മില്‍ കണ്ട് മുട്ടുന്ന സീനുകള്‍ ഉദാഹരണം . വിവാഹ നിശ്ചയം കഴിഞ്ഞ ഒരു പെണ്‍കുട്ടിയും , നല്ല മെച്യുരിറ്റി ഉണ്ടാകേണ്ട  പ്രായമുള്ള ഒരാളും കൂടി കാണിക്കുന്ന കാര്യങ്ങളാണ് അവര്‍ ചെയ്യുന്നത് എന്ന് എനിക്ക് തോന്നിയില്ല . ഒരു പത്തു മിനുറ്റ് കഴിയുമ്പോള്‍ വിധി , ഫേറ്റ്, ദൈവം എന്നൊക്കെ പറഞ്ഞ് അവര്‍ രണ്ടാളും കൂടി കുറെ നേരം സീനുകള്‍ വലിച്ചു നീട്ടി ശരിക്കും ബോറടിപ്പിച്ചു . ഏറ്റവും സങ്കടം തോന്നിയത് ചില കോമഡി സീനുകളില്‍ മോഹന്‍ലാലിന്റെ എക്സ്പ്രെഷനുകള്‍ കണ്ടപ്പോള്‍ ആണ്. കിലുക്കത്തിലോക്കെ ഒരു ഡയലോഗ് പോലും പറയാതെ ആളുകളെ ചിരിപ്പിച്ച ആളാണോ ഇതെന്ന് തോന്നി പോകും. ഈ സിനിമയില്‍ സി സി ടി വി ക്ലിപ്പ് പരിശോധിക്കുന്ന സീനിലോക്കെ മോഹന്‍ലാല്‍ ശരിക്കും ക്യാമറയില്‍ നോക്കി കൊഞ്ഞണം കുത്തുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ആ സീന്‍ ഒരു ഉദാഹരണം മാത്രം .അങ്ങനെ ഒരു പാട് സീനുകളില്‍ മോഹന്‍ലാല്‍ വളരെ അണ്‍കംഫര്‍ട്ടബിളാണ് . ഒരു മെച്യുവരിറ്റിയും ഇല്ലാത്തത് പോലെ  പെരുമാറുന്ന മാധവന്‍ നായര്‍ എന്ന കഥാപത്രമാകാം ഒരു പക്ഷെ ഇത് കാരണം .പക്ഷേ ഇത്ര  മെച്യുവരിറ്റി ഇല്ലാത്ത ഒരാള്‍നാട്ടിലെ വലിയ ഉത്തരവാദിത്വങ്ങള്‍ ഒക്കെ ഏറ്റെടുക്കാന്‍ പറ്റുമോ ? കഥയില്‍ അങ്ങനെ ഒക്കെ പറയുന്നുണ്ട്. ചിലപ്പോള്‍ പറ്റുമായിരിക്കും അല്ലേ ? 

സിനിമയില്‍ മോഹന്‍ലാലിന് ഒപ്പം അഭിനയിച്ചവരില്‍ മുകേഷ് ചുരുക്കം  ചില സീനുകളില്‍ ചിരിപ്പിക്കും എന്നല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല . ലക്ഷ്മി റായ്ക്ക്  മാധവന്‍ നായരേ ഇഷ്ടമാണ് എന്ന് പറയുമ്പോഴും, സങ്കടം വന്നു കരയുമ്പോഴും ഒരേ ഭാവമാണ് . പിന്നെ ഒരു കാര്യമുള്ളത്‌ ഭയങ്കര സങ്കടത്തില്‍ പോലും ലക്ഷ്മി റായ് സ്ക്രീനില്‍ വരുന്നത് കുറച്ചു മുന്‍പ് ബ്രൈഡല്‍ മേക്കപ്പ് കഴിഞ്ഞത് പോലെയാണ്.    നായികമാരില്‍ തമ്മില്‍ ഭേദം ഭാവനയാണ് .പതിവ് സ്മാര്‍ട്ട് പെണ്‍കുട്ടി വേഷമാണ് എങ്കിലും കിട്ടിയ വേഷം ഭാവന നന്നായി ചെയ്തു എന്ന് എനിക്ക് തോന്നി .നെടുമുടി വേണു, ഇന്നസെന്റ്‌ , മാമുക്കോയ , മണിയന്‍ പിള്ള രാജു, സുരാജ് വെഞാന്മൂട് , ശക്തി കപ്പൂര്‍ എന്നിവരൊക്കെ പലപ്പോഴായി സ്ക്രീനില്‍ വന്നു പോകുന്നുണ്ട്. കൂടെ എനിക്ക് പേര് അറിഞ്ഞ്  കൂടാത്ത കുറെ ആളുകളും . ഇവര്‍ക്കാര്‍ക്കും തന്നെ കഥയിലെ കണ്ഫ്യൂഷന്‍ കൂട്ടുക എന്നതല്ലാതെ കാര്യമായിട്ട് ഈ സിനിമയില്‍ ഒന്നും ചെയ്യാനില്ല. 

അഭിനയിക്കുന്നവരില്‍ മിക്കവര്‍ക്കും പ്രത്യേകിച്ച് ഒന്നും ചെയ്യനില്ലാത്തത്  ഒരു  പക്ഷെ കഥയും തിരക്കഥയും ഒക്കെ ഇങ്ങനെ ആയതു കൊണ്ടാകും .ചിരിപ്പിക്കാത്ത കോമഡിയും, ഒരു ലോജിക്കും ഇല്ലാത്ത കുറെ സീനുകളും .അതാണ്‌ അറബിയും ഒട്ടകവും പി മാധവന്‍ നായരും വെറുതെ തലതല്ലി ചിരിക്കാനുള്ള ഒരു സിനിമ പ്രതീക്ഷിച്ച് പോകുമ്പോള്‍   സിനിമയില്‍ ലോജിക്ക് നോക്കേണ്ട കാര്യമില്ല . എങ്കിലും മുഖംമൂടിയൊക്കെ ഇട്ട് ജോലി ചെയ്യുന്ന കമ്പനിയില്‍ തന്നെ മോഷ്ടിക്കാന്‍ കയറുന്ന ഒരാള്‍ സ്വന്തം അക്ക്സസ്സ് കാര്‍ഡ് ഉപയോഗിച്ച് ആളില്ലാത്ത ഓഫീസ് തുറക്കുക , ഒരു പേപ്പര്‍ വെയിറ്റ് വീഴുന്ന ശബ്ദം കേട്ട് ഗാര്‍ഡ് ഓടി വരുന്ന സ്ഥലത്ത് അവിടെയുള്ള സാധനങ്ങള്‍ ഒക്കെ തല്ലി പൊട്ടിക്കുക , അങ്ങനെയുള്ള ഒരുപാട് സീനുകള്‍ കാണേണ്ടി വന്നാലോ ?  അങ്ങനെയുള്ള മണ്ടത്തരങ്ങള്‍ ഒരുപാടുണ്ട് ഈ സിനിമയില്‍ .

ഈ സിനിമയില്‍ എനിക്ക് അകെ ഇഷ്ടപ്പെട്ടത് ക്യാമറയാണ് (അഴഗപ്പന്‍ ). മരുഭൂമി ഒക്കെ കാണാന്‍ നല്ല രസമുണ്ട്. പക്ഷേ പലപ്പോഴും വിഷ്വല്‍ ബ്യൂട്ടി മാത്രം മതി സ്ക്രീനില്‍ വേറെ കണ്ടന്റ് ഒന്നും വേണ്ട എന്ന് പ്രിയദര്‍ശന്‍ തീരുമാനിച്ചത് പോലെ ഒരു ഫീലും തോന്നി . പാട്ടുകളില്‍ എനിക്ക് അകെ ഇഷ്ടപ്പെട്ടത് മാധവേട്ടന്‍ എന്ന് തുടങ്ങുന്ന പാട്ടാണ് (സംഗീത സംവിധാനം : എം ജി ശ്രീകുമാര്‍ ).ബി ജി  എം ചില വെസ്റ്റേണ്‍ ക്ലാസിക്കുകളെ ഓര്‍മിപ്പിക്കും പക്ഷെ സിനിമയില്‍ കാണിക്കുന്ന സീനുകളുമായി പലപ്പോഴും അതിനു ഒരു ബന്ധവും തോന്നിച്ചില്ല  .

ചുരുക്കത്തില്‍ ഒരുപാട് പ്രതീക്ഷകളുമായി പോയി നിരാശപ്പെട്ട സിനിമ .അതാണ്‌ എനിക്ക് അറബിയും ഒട്ടകവും പി മാധവന്‍ നായരും . ചിലപ്പോള്‍ പ്രിയദര്‍ശനെ പൊലൊഎ ഒരു സംവിധായകനില്‍ നിന്നും , മോഹന്‍ലാലിനെ പോലെ ഒരു സീനിയര്‍ ആക്ടറില്‍ നിന്നും സിനിമയില്‍ (അത് സ്ലാപ് സ്റ്റിക്ക് കോമഡിയുടെ കാര്യത്തിലായാലും സീരിയസ് സബ്ജെക്ട്ടിന്റെ കാര്യത്തില്‍ ആയാലും )ഞാന്‍ പ്രതീക്ഷിക്കുന്ന ക്വാളിറ്റി ഈ സിനിമക്ക് ഇല്ലാത്തതാവാം അങ്ങനെ തോന്നാന്‍ കാരണം .
  
PS :ഫാന്‍സുകാരെ പേടിച്ച് ആദ്യത്തെ ദിവസം സിനിമക്ക് കൂടെ വരാന്‍ ശ്രുതിക്കും ,ജാസ്മിനും ഒക്കെ പേടിയാണ് . എങ്കിലും എന്നെ ഒറ്റയ്ക്ക് വിട്ടു നാളെ പേപ്പറില്‍ മോഹന്‍ലാലിന്റെ സിനിമക്ക് നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കുന്ന ന്യൂസ് വരണ്ട എന്ന് കരുതിയാകണം , രണ്ടാളും വന്നു .ആദ്യമേ തന്നെ പറയട്ടെ , പേടിക്കുന്നതിന്  അവരെ കുറ്റം പറയാന്‍ ഒക്കില്ല .മോഹന്‍ലാലിനെ സ്ക്രീനില്‍ കാണുമ്പോള്‍   ഒക്കെ കയ്യടിക്കുന്നത് പോട്ടെ എന്ന് വെയ്ക്കാം. പക്ഷെ ഇടയ്ക്കിടെ ഡയലോഗുകള്‍ കേള്‍ക്കാന്‍ പറ്റാത്ത തരത്തില്‍ മമ്മൂട്ടിയെ കളിയാക്കുന്ന സ്ലോഗനുകള്‍ ഒക്കെ എന്തിനാ ? സിനിമ കാണാന്‍ വന്നിരിക്കുന്നവര്‍ സന്തോഷത്തോടെ മുഴുവന്‍ സിനിമയും കാണട്ടേ എന്നല്ലേ നല്ല ഫാന്‍സ്‌ വിചാരിക്കേണ്ടത് ?

Sunday 27 November 2011

നായിക : Nayika

 ജയറാം നായകനായിട്ട് അഭിനയിച്ച ഉലകം ചുറ്റും വാലിഭന്‍ എന്ന സിനിമ കാണാന്‍ പോകാന്‍ സോപ്പിട്ടപ്പോള്‍ 'നീ ചക്കിയെയും വിളിച്ചോണ്ട് പോ ഈ പടമൊക്കെ കാണാന്‍ ' എന്ന് ചേട്ടന്‍ പറഞ്ഞതാണ്‌ മറുപടി 'ഈ വീട്ടില്‍ ഞാന്‍ കഴിഞ്ഞാല്‍ ഏറ്റവും കലാബോധം അവള്‍ക്കാണ് എന്നതാണ് സത്യം ' എന്ന് ഉരുളക്കു ഉപ്പേരി പറഞ്ഞ പാര്‍ട്ടിയാണ്  ഞാന്‍ .ബൈ ദി വേ, ചക്കി ഞങ്ങളുടെ വീട്ടിലെ അഞ്ചാമത്തെ മെമ്പര്‍ ആണ്.  ഇടയ്ക്കിടെ എന്റെ ചെരിപ്പുകള്‍ എല്ലാം കടിച്ച് നാശമാക്കും എന്നത് ഒഴിച്ചാല്‍ വേറെ യാതൊരു കുഴപ്പവും ഇല്ലാത്തവള്‍ . ചക്കിയെ കുറിച്ച് ഞാന്‍ പറഞ്ഞു തുടങ്ങിയാല്‍ ഒടുവില്‍ നിങ്ങള്‍  ചോദിക്കും നായിക എന്ന് പോസ്റ്റിന് പേരും കൊടുത്തിട്ട് വായിക്കാന്‍ വന്നവരെ കളിയാക്കുന്നോ എന്ന് .അത് കൊണ്ട് ഞാന്‍ ദേ തിരിച്ച് ടോപ്പിക്കില്‍ എത്തി. പറയാന്‍ ഉദ്ദേശിച്ചത് ശാരദ , മമത മോഹന്‍ദാസ്‌ , പദ്മപ്രിയ എന്നിവര്‍ നായികമാരായി അഭിനയിച്ച ജയരാജ് സംവിധാനം ചെയ്ത നായിക എന്ന സിനിമയെക്കുറിച്ചാണ്. അതില്‍ ജയറാമും ഒരു പ്രധാന വേഷത്തില്‍ ഉണ്ട് (നായകന്‍ എന്ന് പറയാന്‍ പറ്റില്ല .സിനിമയില്‍ മുഴുവന്‍ നായികമാരാണ് ) . കറേജ് അണ്ടര്‍ ഫയര്‍  ,ലോങ്ങ്‌ കിസ്സ്‌ ഗുഡ്നയിറ്റ്   , മെമൊയിര്‍സ്  ഓഫ് എ ഗെയിഷ  അങ്ങനെ നായികമാര്‍ക്ക് പ്രാധാന്യമുള്ള ഒത്തിരി സിനിമകള്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ് . മലയാളത്തില്‍ അങ്ങനെയുള്ള സിനിമകള്‍ വളരെ കുറവാണ് എന്ന അഭിപ്രായവും ഉണ്ട് . ജയരാജ് നായിക എന്ന സിനിമ സംവിധാനം ചെയ്യുന്നു എന്ന് കേട്ടപ്പോള്‍ , പതിവ് ക്ലീഷേകള്‍ ഉള്ള ഒരു സിനിമ എന്നതിനപ്പുറം അതിനെക്കുറിച്ച് വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു .ഒടുവില്‍ സിനിമ കണ്ടപ്പോള്‍ അതില്‍ പതിവ് ക്ലീഷേകള്‍ മാത്രമല്ല ,കണ്ടിരിക്കുന്ന നമ്മളൊക്കെ പൊട്ടന്മാരും പൊട്ടികളും ആണെന്ന തരത്തിലെ ജയരാജിന്റെ ആറ്റിറ്റ്യൂഡും ഒത്തിരി ഉണ്ടെന്ന് തോന്നിപ്പോയി.

പഴയ കാലത്തെ പ്രശസ്തയായ ഒരു നായികയുടെ ജീവിതം ഡോക്യുമെന്‍ററി  ആക്കാന്‍ വരുന്ന ഒരു പെണ്‍കുട്ടിയും , ആ പഴയ കാല നായികയും തമ്മിലുള്ള ബന്ധം , നായികയുടെ കഥ , ഒരു കൊലപാതകം , വില്ലന്‍ അങ്ങനെ ഒരുപാട് കാര്യങ്ങള്‍ നായിക എന്ന സിനിമയില്‍ ഉണ്ട് .ഡോക്യുമെന്‍ററി സംവിധാനം ചെയ്യുന്ന അലീനയുടെ (മമത മോഹന്‍ദാസ്‌ ) ഓര്‍മകളില്‍ കൂടി തുടങ്ങുന്ന സിനിമ പിന്നെ പോകുന്നത് ഡോക്യുമെന്‍ററി ചിത്രീകരണത്തിനിടയില്‍ പഴയ കാല നായിക ഗ്രേസ്സിന്റെയും (ശാരദ) അവരുമായി ബന്ധപെട്ട പലരുടെയും ഓര്‍മ്മകളില്‍ കൂടിയാണ്. ഗ്രേസ്സിന് മാനസിക രോഗമാണ് , അത് മുതലെടുത്തും അവരെ സഹായിച്ചും ഒക്കെ ജീവിക്കുന്ന കുറെ ആളുകള്‍ (ജഗതി ശ്രീകുമാര്‍ , കെ പി എ സി ലളിത അങ്ങനെ കുറെ ആളുകള്‍ )അവരുടെ ചുറ്റുമുണ്ട് എന്നൊക്കെ സിനിമയില്‍ നമ്മള്‍ കാണുന്നുണ്ട് .ഗ്രേസ്സിനെ പ്രേമിക്കുകയും വിവാഹത്തിന് മുന്‍പ് ബ്ലഡ്‌ ക്യാന്‍സര്‍ വന്ന് മരിക്കുകയും ചെയ്യുന്ന ആനന്ദ് എന്ന പഴയ കാല സുപ്പര്‍ സ്റ്റാര്‍ ആയിട്ടാണ് ജയറാം ഈ സിനിമയില്‍ അഭിനയിക്കുന്നത് .വാര്‍ഡ്രോബ് മാല്‍ഫങ്ങ്ഷന്‍ കാരണം നിര്‍മാതാവിന്റെ ബ്ലാക്ക് മെയിലിങ്ങിന് ഇരയാകുന്ന വാണി എന്ന നായികയായി സരയു എന്ന നടിയും ഈ സിനിമയില്‍ ഉണ്ട്.

നല്ലത് എന്ന് പറയാന്‍ ഈ സിനിമയില്‍ ശാരദയുടെ അഭിനയവും ,നിലാവ് പോലോരമ്മ എന്ന പാട്ടും മാത്രമേ ഉള്ളു  (കസ്തൂരി മണക്കുന്നല്ലോ എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഉള്ള എല്ലാ രസവും ജയറാമിന്റെ സ്ക്രീനിലെ കോമാളിത്തരങ്ങള്‍ കാണുമ്പൊള്‍ തീര്‍ന്ന് കിട്ടും ).നിലാവ് പോലോരമ്മ പാടുന്നത് ചിത്രയാണ് എന്നതാവണം എനിക്ക് ആ പാട്ട് ഒരുപാട് ഇഷ്ടപ്പെടാന്‍ കാരണം .ഇഷ്ടപ്പെടാത്തതായി ഒരുപാട് കാര്യങ്ങള്‍ ഉണ്ട് താനും . പെട്ടെന്ന് ഓര്‍മ്മ വരുന്നതില്‍ ചിലത് ഇവിടെ പറയാം .

  • ജയരാജിന്റെ സംവിധാനം. ബോറടിപ്പിച്ച്‌ കൊല്ലുന്ന രീതിയിലാണ് സിനിമ മുന്നോട്ട് പോകുന്നത്
  • ദീദി ദാമോദരന്റെ കഥ/തിരക്കഥ .ലോജിക് എന്ന വാക്ക് അവര്‍ കേട്ടിട്ടില്ല എന്ന് തോന്നും (സ്റ്റീഫന്‍ മുതലാളി എന്ന സിദ്ധിക്കിന്റെ കഥാപാത്രം നിര്‍മ്മിക്കുന്ന സിനിമയില്‍ അഭിനയിച്ച് പ്രശ്നങ്ങളില്‍ ചെന്ന് പെടുന്ന വാണി എന്ന നടി , ആ പ്രശ്നങ്ങളുടെ പേരില്‍ സ്റ്റീഫന്റെ ശരിക്കുള്ള സ്വഭാവം എല്ലാവരോടും പറയും   എന്ന് ദേഷ്യത്തില്‍ പറഞ്ഞിട്ട് പോയി പിന്നെയും അയാളുടെ സ്റ്റുഡിയോയില്‍ വെച്ച് തന്നെ മേക്കപ്പ് ഇടുന്നത് ഒരു ഉദാഹരണം .കഥയിലെ ഏറ്റവും വലിയ ട്വിസ്റ്റ് ഈ രംഗമാണ് )
  • ജയറാം.കോട്ടയം നസീര്‍ ഒക്കെ സ്റ്റേജില്‍ പഴയ നടന്മാരെ അനുകരിക്കുന്നത് കണ്ടിട്ടുള്ള ഒരാള്‍ക്ക് ജയറാം ഒരു നല്ല മിമിക്രി ആര്‍ട്ടിസ്റ്റ് പോലുമല്ല എന്ന് തോന്നി പോകും .അത്രയ്ക്ക് ബോറായിട്ടാണ് പ്രേംനസീറിനെ ജയറാം നായികയില്‍ അനുകരിക്കാന്‍ ശ്രമിക്കുന്നത് .ജയറാമിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നുന്നു.കാരണം ഇത്രയ്ക്ക് ബോറായി ഒരു സിനിമ മുഴുവന്‍ പ്രേംനസീറിനെ ജയറാം അനുകരിചിട്ടുണ്ടെങ്കില്‍ സംവിധായകനും അതില്‍ പങ്കുണ്ടാവണം
  • സബിത ജയരാജ്. കുറച്ച് സീനുകളില്‍ മാത്രം വരുന്ന ഒരു ക്ലീഷേഡ് ജേര്‍ണലിസ്റ്റ് കഥാപാത്രം . സീരിയലുകളില്‍ പോലും ഇത്രയ്ക്കു ബോറ് അഭിനയം കാണാന്‍ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. ഇതൊന്നും പോരാഞ്ഞ് ഡ്രസ്സ്‌ സെന്‍സ് .കോസ്റ്റ്യൂം ഡിസൈനര്‍ എന്തെടുത്ത് കൊടുത്താലും അത് അവരവര്‍ക്ക് ചേരുമോ എന്ന് അറിയാനുള്ള മിനിമം ഡ്രസ്സ്‌ സെന്‍സ് പോലും അവര്‍ക്ക് ഇല്ല എന്ന് ഈ സിനിമ കണ്ടിരുന്നപ്പോള്‍ തോന്നി
  • പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത മമത മോഹന്‍ദാസ്‌ ,പദ്മപ്രിയ, കെ പി എ സി ലളിത , ,ജഗതി ശ്രീകുമാര്‍ , സലിം കുമാര്‍  എന്നിവരുടെ കഥാപാത്രങ്ങള്‍
  • സിദ്ധിക്കിന്റെ കഥാപാത്രം. ബോഡി ലാങ്ങ്‌ഗ്വേജ് , ഡയലോഗ് ഒക്കെ സിദ്ദിക്ക് നന്നാക്കിയിട്ടുണ്ട് .പക്ഷെ മേക്കപ്പും, വേഷവും ഒക്കെ കൂടി ആ കഥാപാത്രത്തിന് ഒരു നാടക നടന്റെ ഇഫെക്ക്റ്റ് തോന്നിപ്പിച്ചു
  • തെറ്റില്ലാത്ത ക്യാമറയും(സീനു മുരുകുമ്പുഴ)  , നല്ല സംഗീതവും (എം കെ അര്‍ജുനന്‍ ) സിനിമയില്‍ ഉണ്ട്. പക്ഷെ കഥ പറച്ചിലിന്റെ രീതിയും , സിനിമയുടെ നീളവും , സംവിധായകന്‍-തിരക്കഥാകൃത്ത്‌ എന്നിവര്‍ ഉത്തരവാദികളായ മണ്ടത്തരങ്ങളും ഒക്കെ കൂടി ബോറടിപ്പികുമ്പോള്‍  അതൊക്കെ നെഗറ്റീവ് ഇഫെക്കറ്റ് ആണ് ഉണ്ടാക്കുക എന്ന് തോന്നുന്നു
 ചുരുക്കത്തില്‍ ഒരുപാട് കാര്യങ്ങള്‍ കുത്തി നിറച്ച് എവിടെയോ തുടങ്ങി , എങ്ങോട്ടൊക്കെയോ പോയി ഒടുവില്‍ എങ്ങനെയൊക്കെയോ തീരുന്ന ഒരു മണ്ടന്‍ സിനിമ .അതാണ്‌ ജയരാജിന്റെ നായിക. ഈ സിനിമ കാണാന്‍ ഞാന്‍ ചക്കിയെ കൂടെ കൊണ്ട് പോയിരുന്നെങ്കില്‍ , ഇപ്പോള്‍ ഞാന്‍ വീടിന്റെ ഗേറ്റ് കഴിയുമ്പോഴേക്കും ഓടിവന്ന് എന്റെ ദേഹത്ത് ചാടിക്കയറി സ്നേഹം കാണിക്കുന്ന അവള്‍ മിക്കവാറും എന്നെ ഓടിച്ചിട്ട്‌ കടിച്ചേനെ .

Thursday 27 October 2011

റാ.വണ്‍ :Ra.One

എന്നാലും എന്റെ ഷാരുഖ്  ഖാനെ , ഇത് വല്യ ചതിയായി പോയി . സുപ്പര്‍ ഹീറോ കഥകളുടെ ഫാന്‍ (ഇപ്പോഴും നേഴ്സറി ക്ലാസില്‍ പഠിക്കുന്നു എന്ന കളിയാക്കല്‍ ഫ്രീ ), സിനിമാ ഭ്രാന്തി അങ്ങനെ പല ചീത്ത പേരുകളും ഇപ്പോള്‍ തന്നെ ഉള്ള എനിക്ക് ഇനി സുപ്പര്‍ ഹീറോ സിനിമകള്‍ കാണാന്‍ പോകാന്‍ പേടിയാണ് .പ്രത്യേകിച്ച് ഇന്ത്യന്‍ സുപ്പര്‍ ഹീറോ സിനിമകള്‍ .ക്രിഷ് ടൂ ഒക്കെ വരാനിരിക്കുമ്പോള്‍.ഇനി ക്രിഷ് ടൂ ഒക്കെ വരാനിരിക്കുമ്പോള്‍  , റാ.വണ്‍ കണ്ട് തകര്‍ന്ന എന്റെ പ്രതീക്ഷകള്‍ എന്നെ തിയറ്ററിന്റെ പരിസരത്ത്‌ പോലും പോകാന്‍ സമ്മതിക്കുമോ എന്ന് സംശയമാണ് . 
തും ബിന്‍ , തഥാസ്തു , ഇങ്ങനെയുള്ള ഇമോഷണല്‍  ഡ്രാമകള്‍  സംവിധാനം ചെയ്ത അനുഭവ് സിന്‍ഹയാണ്  റാ.വണ്‍ സംവിധാനം ചെയ്യുന്നത് എന്ന് നെറ്റിലും ട്രെയിലറുകളില്‍ നിന്നുമൊക്കെ അറിയാമായിരുന്നു. അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത ക്യാഷ് , ദസ് എന്നീ  രണ്ട് ആക്ഷന്‍ സിനിമകള്‍ ഒരു വിധം എത്ര ബോറ് സിനിമയും കണ്ടു തീര്‍ക്കാന്‍  മനക്കട്ടിയുള്ള എനിക്ക് പോലും സഹിക്കാന്‍ പറ്റാത്തവയും . എങ്കിലും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും എക്സ്പെന്‍സീവ് സിനിമ , ഷാരുഖ് നായകന്‍ ; അങ്ങനെയൊക്കെയുള്ള  സിനിമ  അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്നെങ്കില്‍  അനുഭവില്‍ ഒളിഞ്ഞു കിടക്കുന്ന ടാലെന്റ്റ് ഷാരുഖും ,റാ.വണിന്റെ   ബാക്കി പ്രൊഡ്യൂസര്‍മാരും കണ്ടു പിടിച്ചു കാണും എന്ന് സ്വയം സമാധാനിച്ചു. അല്ലെങ്കിലും ചീത്തയായതാണ്  മോളെ എന്ന മമ്മിയുടെ മുന്നറിയിപ്പ് 'അംബ്രോസിയിലെ ബ്ലാക്ക്‌ ഫോറെസ്റ്റ് നാല് ദിവസം കൊണ്ടൊന്നും ചീത്തയാവില്ല മമ്മി' എന്ന് പറഞ്ഞു എടുത്ത്  കഴിച്ച് അടുത്ത നാല് ദിവസം അംബ്രോസിയ എന്നാരെങ്കിലും പറഞ്ഞാല്‍ ഛർദ്ധിക്കുന്ന പരുവത്തില്‍ നടന്ന പാര്‍ട്ടിയാണ് ഞാന്‍ . അപ്പോള്‍ പിന്നെ സിനിമയുടെ കാര്യത്തില്‍ ഈ കിട്ടിയ മുന്നറിയിപ്പ് വല്ലതും എനിക്ക് പ്രശ്നമാണോ ? നെവെര്‍. പോയി സിനിമ കാണുക തന്നെ ചെയ്തു .കണ്ടു കഴിഞ്ഞപ്പോള്‍ നാല് ദിവസം പഴകിയ ബ്ലാക്ക് ഫോറെസ്റ്റ് എത്ര ഭേദമായിരുന്നു എന്ന് തോന്നിപ്പോയി .


സുപ്പര്‍ ഹീറോ സിനിമകള്‍ റിയലിസ്റ്റിക്ക് ആവണം എന്നൊന്നും എനിക്ക് വാശിയില്ല . പക്ഷേ കണ്ടു കൊണ്ടിരിക്കുമ്പോള്‍ മണ്ടത്തരം എന്ന് തോന്നുന്ന സീനുകള്‍ ഒരുപാട് ഉള്ള ഒരു സിനിമയായാലോ ? അങ്ങനെ ഒരു സിനിമയാണ് റാ.വണ്‍ . കാറുകളെക്കാളും ,ബൈക്കുകളെക്കാളും ഒക്കെ സ്പീഡില്‍ ഓടിക്കൊണ്ടിരിക്കുന്ന വില്ലന്‍ പെട്ടെന്ന് വഴിയില്‍ കാണുന്ന ഒരാളുടെ ബൈക്ക് പിടിച്ച് വാങ്ങുന്നത് ഒക്കെ ഉണ്ട് സിനിമയില്‍ . തീര്‍ന്നില്ല , ഭയങ്കര സീരിയസായി നടക്കുന്ന വില്ലന്‍ പെട്ടെന്ന് കരീന കപ്പൂറിന്റെ വേഷത്തില്‍ ഉഗ്രന്‍ ഡാന്‍സ് . അതും കഥയിലെ നായകനും , വില്ലനും ഹ്യൂമന്‍ ഇമോഷന്‍സ് ഒന്നും തിരിച്ചറിയാനുള്ള ശേഷി ഇല്ല എന്ന് പറഞ്ഞതിന് ശേഷം ചമ്മക്ക് ചല്ലോ എന്ന പാട്ടില്‍ വില്ലന്‍ കരീനാ കപ്പൂറിന്റെ വേഷത്തില്‍ ഡാന്‍സ് ചെയ്‌താല്‍ ത്രീഡിയില്‍ തന്നെ റാ.വണ്‍ കാണാന്‍ (അതും അത്യുല്യ  തിയറ്ററില്‍. സ്ക്രീനും ,സൌണ്ടും ഒന്നും കൊള്ളില്ല  )ഞാന്‍ കൊടുത്ത നൂറു രൂപയ്ക്ക് ആര് സമാധാനം പറയുമെന്നെ ? 


സിനിമയുടെ കഥയാണ്‌ ഇനി . വായിക്കാന്‍ താത്പര്യമില്ലാത്തവര്‍ അടുത്ത ഒരു പാരഗ്രാഫ് ഒഴിവാക്കുക :
ശേഖര്‍ സുബ്രഹ്മണ്യം (ഷാരൂഖ്‌ ഖാന്‍ )എന്ന  ഗെയിം ഡിവലപ്പര്‍  തീരെ കൂള്‍ അല്ല എന്നാണ് അയാളുടെ മകനായ പ്രതീകിന്റെ (അര്‍മാന്‍ വര്‍മ്മ) അഭിപ്രായം. മകന്റെ അംഗീകാരം കിട്ടാന്‍ വേണ്ടി ശേഖര്‍ നടത്തുന്ന ശ്രമങ്ങളൊക്കെ അബദ്ധങ്ങളില്‍ ചെന്ന് അവസാനിക്കുകയാണ് പതിവ്. ഒടുവില്‍ മകന്റെ ഇഷ്ടമനുസരിച്ച് നായകനെക്കാള്‍ വില്ലന് ശക്തി കൂടുതലുള്ള ഒരു ഗെയിം ശേഖര്‍ ഉണ്ടാക്കുന്നു . ശേഖര്‍ ജോലി ചെയ്യുന്ന ബാരണ്‍ എന്ന കമ്പനി ആ ഗെയിം ലോഞ്ച് ചെയ്യുന്ന ദിവസം , പ്രതീക് ആ ഗെയിം കളിക്കുകയും ഗെയിമിലെ വില്ലനായ റാ. വണിനെ  ചില ലെവലുകളില്‍ തോല്‍പ്പിക്കുകയും ചെയ്യുന്നു. പക്ഷെ പ്രതീകിന്  ആ ഗെയിമിന്റെ അവസാന ലെവല്‍ തീര്‍ക്കാന്‍ സാധിക്കുന്നില്ല. അതോടെ റാ. വണ്‍ (അര്‍ജുന്‍ റാംപാല്‍)   പ്രതീകിനെ തേടി വെര്‍ച്ച്വല്‍ ലോകത്ത് നിന്നും പുറത്തെത്തുന്നു . ശേഖറിനെ റാ. വണ്‍  കൊല്ലുന്നു . റാ.വണിനെ നേരിടാന്‍ പ്രതീക് , ശേഖരിന്റെ ഒരു സഹപ്രവര്‍ത്തകയുടെ സഹായത്തോടെ ഗെയിമിലെ നായകനായ ജി.വണിനെ  പുറത്ത് കൊണ്ട് വരുന്നു . പ്രതീകിനെയും അമ്മ സോണിയയെയും (കരീന കപ്പൂര്‍ ) റാ. വണില്‍ നിന്നും രക്ഷിക്കാന്‍ ജി. വണ്‍ നടത്തുന്ന ശ്രമങ്ങളാണ് പിന്നീടുള്ള കഥ .
നല്ലൊരു കഥ സിനിമയാക്കി വന്നപ്പോള്‍ നശിപ്പിച്ചു എന്നാണ്  റാ. വണ്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ എനിക്ക് തോന്നിയത് . സിനിമ തുടങ്ങുമ്പോള്‍ വെര്‍ച്ച്വല്‍ വേള്‍ഡ് , റിയല്‍ വേള്‍ഡ് എന്നിവ തമ്മില്‍ വലിയ അകലമില്ല എന്ന് കാണിക്കുന്ന സീന്‍ തന്നെ ശരിക്കും സില്ലിയായി എനിക്ക് തോന്നി .പിന്നെ അങ്ങോട്ട്‌ കണ്ടിരിക്കുന്ന നമ്മള്‍ ഒക്കെ മണ്ടന്മാരാണ് എന്ന തരത്തിലാണ് സിനിമ പോകുന്നത് .  കുറെ കഴിഞ്ഞപ്പോള്‍ ഈ നാശം തീരില്ലേ എന്ന് തോന്നി പോയി . പ്രതീക് ആയി അഭിനയിച്ച അര്‍മാന്‍ വര്‍മ്മ , അര്‍ജുന്‍ റാംപാലിന്റെ കില്ലര്‍ ലൂക്സ് ഈ രണ്ട് കാര്യങ്ങള്‍ അല്ലാതെ എനിക്ക് ഈ സിനിമയില്‍ വേറെ ഒന്നും ഇഷ്ടപ്പെട്ടില്ല .ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ഓരോ സീനിലും ഉണ്ട് .അവയില്‍ പെട്ടെന്ന് ഓര്‍മ്മ വരുന്ന ചിലത് കൂടി പറഞ്ഞിട്ട് നിറുത്താം 




  • ശേഖര്‍ സുബ്രഹ്മണ്യം എന്ന തമിഴനായി ഷാരുഖ് ഖാന്‍ ഭയങ്കര ബോറാണ്. അത് പോരാഞ്ഞ് ഒരു കണ്‍സിസ്റ്റെന്‍സിയും ഇല്ലാത്ത ക്യാരെക്ടറൈസേഷനും. തുടക്കത്തില്‍ തമിഴ് ചുവയുണ്ടെന്ന് കാണിക്കാന്‍ മനുഷ്യനു മനസിലാവാത്ത ഏതോ ഭാഷ പോലെ ഇംഗ്ലീഷ് പറയുന്ന ശേഖര്‍ ഇടയ്ക്ക് നല്ല ഒന്നാതരം ഓക്സ്ഫോര്‍ഡ് അക്സ്സെന്റില്‍ ഇംഗ്ലീഷ് പറയുന്നുണ്ട് (പാര്‍ട്ടിയില്‍ കള്ള് കുടിച്ചിട്ട്  റാ. വണുമായി സംസാരിക്കുന്ന സീന്‍ ഉദാഹരണം ) . അതിലൊക്കെ കഷ്ടമായിട്ട് എനിക്ക് തോന്നിയത് ശേഖര്‍ ശരിക്കും വെറും പാവമാണോ ,മണ്ടനാണോ അതോ ജീനിയസ് ആയ ഒരു നേര്‍ഡ്  ആണോ എന്നൊന്നും സിനിമയില്‍ നിന്നും മനസിലാവില്ല എന്നതാണ്.







  • കഥാപാത്രങ്ങളുടെ കാര്യത്തില്‍ ശേഖറിനെക്കാള്‍ കഷ്ടമാണ് സോണിയ . കരീന കപ്പൂറിന്റെ ഈ കഥാപാത്രം ഹിന്ദിയിലും പഞ്ചാബിയിലുമുള്ള ചീത്ത വാക്കുകളില്‍ സ്ത്രീകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മാറ്റി ആണുങ്ങളെക്കുറിച്ച് ആക്കുവാന്‍ വേണ്ടിയുള്ള ഒരു തീസിസ് എഴുതുകയാണ് എന്നാണ് പറയുന്നത് .അതും ലണ്ടനില്‍ താമസിച്ചു കൊണ്ട്. ഇത് കൊണ്ട് സിനിമാക്കാര്‍ തമാശയാണ് ഉദ്ദേശിച്ചതെങ്കില്‍ എനിക്ക് സത്യമായും ചിരിക്കാന്‍ തോന്നിയില്ല 





  • ജി. വണ്‍ . ഷാരുഖ് ഈ വേഷത്തിലും ബോറാണ് .കോമഡി എന്ന പേരില്‍ എന്തൊക്കെയോ കാണിക്കുന്നുണ്ട് .ചിലപ്പോള്‍ പറയും ഇമോഷന്‍ ഒന്നും ഇല്ലെന്ന്. അത് അങ്ങോട്ട്‌ പറഞ്ഞു കഴിയുന്നത്‌ മുന്‍പേ ദില്‍വാലെ ദുല്‍ഹനിയ ലെ ജായേങ്കേയില്‍ കാജലിനെ നോക്കിയ അതെ ഭാവത്തില്‍ കരീനയെ നോക്കും. 





  • അര്‍ജുന്‍ റാംപാല്‍. ഹൃതിക് റോഷന്‍ കഴിഞ്ഞാല്‍ ഇത്രയും സ്ലീക്ക് ആന്‍ഡ്‌ ഷാര്‍പ്പ് ലൂക്സ് ഉള്ള ഒരു നടന്‍ ഇന്ത്യയില്‍ വേറെയില്ല . വല്യ തെറ്റില്ലാതെ അഭിനയിക്കുകയും ചെയ്യും. ഭയകര ബില്‍ഡ് കൊടുത്ത് തീരെ ഗുണമില്ലത്തത് പോലെ തീരുന്ന റാ.വണ്‍ എന്ന വില്ലന്‍ ശരിക്കും ഈ നടനെ വെയിസ്റ്റ് ആക്കിയത് പോലെ തോന്നി 





  • രജനികാന്തിന്റെ  ഗെസ്റ്റ് അപ്പിയറന്‍സ് . തിയറ്ററില്‍ ഭയങ്കര കയ്യടി ആയിരുന്നു .പക്ഷെ ആ സീന്‍ എടുത്തു വെച്ചിരിക്കുന്നത് കണ്ടപ്പോള്‍ അനുഭവ് സിന്‍ഹയെ കൊല്ലാന്‍ തോന്നി. ഇത്രയും സ്ക്രീന്‍ പ്രസന്‍സ് ഉള്ള ഒരു നടനെ വെറും  കയ്യടിക്ക് വേണ്ടി ആണെങ്കില്‍ , അങ്ങേര്‍ക്ക് അത് വൃത്തിയായിട്ട് ചെയ്തൂടേ ? 





  • സ്പെഷിയല്‍ ഇഫെക്ക്റ്റ്. കുറെ കാറുകള്‍ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചെറിയുന്ന സീനുകള്‍ക്ക് ഇത്രയും പരസ്യമൊക്കെ കൊടുത്ത് വെറുതെ എന്റെ പ്രതീക്ഷ കൂട്ടി നശിപ്പിച്ചു. ക്ലൈമാക്സ് , ട്രെയിനിലെ ഷാരുഖിന്റെ ഓട്ടം ഇതൊക്കെ മഹാ ബോറാവുകയും ചെയ്തു 





  • ഇടയ്ക്കിടെ വരുന്ന പാട്ടുകള്‍ .അല്ലെങ്കിലെ ബോറടിക്കുന്ന സിനിമ കൂടുതല്‍ ബോറാക്കി. ചുരുക്കത്തില്‍ എന്റെ കുറെ സമയവും കാശും കളഞ്ഞ ഒരു ബോറ് സിനിമ .അതാണ്‌ റാ.വണ്‍ 



  • Thursday 6 October 2011

    ഇന്ത്യന്‍ റുപ്പി :Indian Rupee

    വായിക്കാന്‍ ഇഷ്ടം പോലെ പുസ്തകള്‍ ,  ഇഷ്ടമ്പോലെ  നല്ല സിനിമകള്‍ കാണാനുള്ള ചാന്‍സ്  ,നല്ല ഭക്ഷണം , തോന്നുമ്പോ മൂടി പുതച്ചു കിടന്ന് ഉറങ്ങാനുള്ള സൗകര്യം ,വര്‍ത്തമാനം പറയാന്‍ (എന്റെ കത്തി കേള്‍ക്കാന്‍ ) പറ്റിയ ആളുകള്‍ ഇത്രയൊക്കെ എനിക്ക് ആഗ്രഹമുള്ളൂ . പറഞ്ഞത് വേറാരുമല്ല , ഈ ഞാന്‍. കേട്ടത് മമ്മി . മറുപടി നിന്റെ ഡാഡിയും  ഇങ്ങനെ വിചാരിച്ചിരുന്നെങ്കില്‍ ഇന്ന് നീയൊക്കെ നല്ല മണി മണി പോലെ  വല്ല പാടത്തും പറമ്പിലും പണിക്ക് പോയേനെ. പാവം മമ്മി .ഒന്നും അറിഞ്ഞൂടാ . അതിന് സിറ്റിയില്‍ എവിടെ പാടം , എവിടെ പറമ്പ്.(സിറ്റിയില്‍ തന്നെ ഞാന്‍ ഉണ്ടാകുമായിരുന്നോ എന്ന ചോദ്യം ചോദിക്കരുത് ,പ്ലീസ് ). അപ്പോള്‍ പറഞ്ഞു വന്നത് , എന്റെ മിനിമം ആഗ്രഹങ്ങള്‍ . അതിലൊന്നാണ് നല്ല സിനിമകള്‍ കാണുക എന്നത് പറഞ്ഞല്ലോ . നല്ല സിനിമ ഒരണ്ണം കൂടി കാണാന്‍ ചാന്‍സ് കിട്ടിയതിന്റെ  സന്തോഷം കൊണ്ട് മാത്രമല്ല  ഇത്രയും വാരിവലിച്ച് പറഞ്ഞത്.  കണ്ട ആ നല്ല സിനിമയില്‍  നല്ല കുറച്ച് മെസ്സേജുകളും  ഉണ്ടായിരുന്നു . അതും പലപ്പോഴും പപ്പയുടെ അമ്മച്ചി പറഞ്ഞ് കേട്ടിട്ടുള്ള ചില കാര്യങ്ങളും  . അമ്മച്ചിയുടെ ഡയലോഗ് കടമെടുത്താല്‍, 'കര്‍ത്താവിന് നിരക്കാത്ത കാശ് ആശുപത്രിയില്‍ കൊടുക്കാനേ കാണു,കൊച്ചേ   '.(അമ്മച്ചിയുടെ ഈ കൊച്ചേ വിളി മിമിക്ക് ചെയ്ത് ഞാന്‍ പണ്ട് ഒരുപാട് കൈയ്യടി വാങ്ങിയിട്ടുള്ളതാണ് കേട്ടോ ). അവളുടെ ഒരു പഴമ്പുരാണം . സിനിമയുടെ കാര്യം പറ കൊച്ചേ , എന്നല്ലേ നിങ്ങള്‍ ദാ ഇപ്പൊ മനസ്സില്‍ വിചാരിച്ചത് . കൂടുതല്‍ ബോറാക്കാതെ പറഞ്ഞേക്കാം .കണ്ട നല്ല സിനിമ ,രഞ്ജിത്ത് സംവിധാനം ചെയ്ത് , പ്രിഥ്വിരാജ് നായകനായി അഭിനയിച്ച ഇന്ത്യന്‍ റുപ്പീ. ആ സിനിമ കണ്ടു കൊണ്ടിരുന്നപ്പോള്‍ ഇന്ത്യന്‍ റുപ്പിയിലും അമ്മച്ചി പറഞ്ഞ  വാക്കുകള്‍ ഉണ്ടെന്ന് തോന്നിപ്പോയി .


    പെട്ടെന്ന് പണക്കാരനാകാന്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടങ്ങളാണ് ഇന്നത്തെക്കാലത്ത് ഏറ്റവും നല്ല മാര്‍ഗ്ഗം എന്ന് വിശ്വസിക്കുന്ന ആളാണ് ജയപ്രകാശ് എന്ന ജെ പി (പ്രിഥ്വിരാജ്). പണമുണ്ടാക്കാനായി ചില്ലറ തട്ടിപ്പുകള്‍ നടത്താനും ജെ പിക്ക് മടിയൊന്നുമില്ല . എല്ലാത്തിനു കൂട്ടായി അയാളുടെ സുഹൃത്തായ സി എച്ചും (ടിനി ടോം ) ഒപ്പമുണ്ട് .പക്ഷെ എന്തൊക്കെ ചെയ്തിട്ടും കടം മാത്രം ബാക്കി എന്ന അവസ്ഥയിലാണ്  ജെ പിയും, സി എച്ചും . പണമില്ലാത്തത് കാരണം സഹോദരിയുടെ(റീജ വേണുഗോപാല്‍ ) വിവാഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനോ  ,അമ്മയുടെ (സീനത്)കയ്യില്‍ നിന്നും കടം വാങ്ങിയ മൂന്നു ലക്ഷം രൂപ തിരിച്ചു കൊടുക്കാനോ ,ഇഷ്ടമുള്ള പെണ്‍കുട്ടിയെ (റീമ കല്ലിങ്കല്‍ ) വിവാഹം കഴിക്കാനോ സാധിക്കാതെ വിഷമിക്കുന്ന ജെ പിയുടെ ജീവിതത്തിലേക്ക് അച്യുത മേനോന്‍ (തിലകന്‍ ) കടന്ന് വരുന്നത് യാദൃശ്ചികമായാണ് . അച്യുത മേനോന്‍ ഉപദേശിക്കുന്ന ഒരു ബുദ്ധിയിലൂടെ ജെ പിക്കും , സി എച്ചിനും  ഒറ്റയടിക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപ കിട്ടുന്നു . ആ പണം ഗോള്‍ഡന്‍ പാപ്പന്‍ (ജഗതി ശ്രീകുമാര്‍ ) എന്ന പിശുക്കനായ പണക്കാരന്റെ ഷോപ്പിംഗ്‌ മാള്‍ കച്ചവടത്തില്‍ നിക്ഷേപിക്കുന്ന ജെ പിക്ക് കുറച്ച് ദിവസങ്ങള്‍ കൊണ്ട് ഒരു കോടി രൂപ എങ്ങനെയും ഉണ്ടാക്കിയെ തീരു എന്ന അവസ്ഥ വന്നു ചേരുന്നു . ആ ഒരു കോടി രൂപ ഉണ്ടാക്കാനുള്ള ശ്രമത്തിനിടയില്‍ ജെ പി തീര്‍ത്തും തെറ്റായ  വഴികളില്‍ സഞ്ചരിച്ച് തുടങ്ങുന്നു .അതിലൂടെ ഉണ്ടാകുന്ന ലാഭാങ്ങളും, നഷ്ടങ്ങളും ,പ്രശ്നങ്ങളും ഒക്കെയാണ്  ഇന്ത്യന്‍ റുപ്പിയുടെ തുടര്‍ന്നുള്ള കഥ .


    ഒരു ചെറിയ കഥ , അതിന്റെ പുതുമയുള്ള അവതരണം , അഭിനേതാക്കളുടെ നല്ല പെര്‍ഫോമന്‍സ് ഇതൊക്കെ ചേരുമ്പോള്‍ ഇന്ത്യന്‍ റുപ്പി കണ്ടിരിക്കുന്നവരെ രസിപ്പിക്കുന്ന ഒരു സിനിമയാകുന്നു എന്ന് എനിക്ക് തോന്നി. സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് കഥയില്‍ തുടക്കം മുതല്‍ അവസാനം വരെ നമ്മള്‍ നല്ലത് പോലെ ഇന്‍വോള്‍വ്ഡ് ആകുന്ന രീതിയിലാണ് ഇന്ത്യന്‍ റുപ്പി സ്ക്രീനില്‍ എത്തിക്കുന്നത് . ഈ സിനിമയുടെ ഏറ്റവും നല്ല പ്ലസ്‌ പോയന്റുകള്‍ എന്ന് എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ പറയാം :
    • അധികം ലോജിക് പ്രശ്നങ്ങള്‍ ഒന്നുമില്ലാത്ത തിരക്കഥ 
    • നല്ല വേഗത്തിലുള്ള കഥയുടെ പോക്ക് . ഒരു മിനിറ്റു പോലും എനിക്ക് ബോറടിച്ചില്ല 
    • കഥയിലെ ചില നല്ല മെസ്സേജുകള്‍  .അതും നമ്മളെ ലക്ക്ച്ചര്‍ ചെയ്തു ബോറടിപ്പിക്കാതെ   ഭംഗിയായി  പറയുന്ന രീതി 
    • പ്രിഥ്വിരാജ് . നല്ല അഭിനയം. ജെ പി എന്ന കഥാപാത്രത്തെ ഉഗ്രനായി അവതരിപ്പിച്ചിട്ടുണ്ട് പ്രിഥ്വിരാജിന്റെ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ് ജെ പി എന്ന് എനിക്ക് തോന്നുന്നു  
    • കുറെ കാലത്തിന് ശേഷം തിലകന്റെ നല്ല ഒരു വേഷം 
    • ജഗതി ശ്രീകുമാര്‍ . ഇന്റര്‍വെല്‍ കഴിഞ്ഞാണ് ജഗതിയുടെ ഗോള്‍ഡന്‍ പാപ്പന്‍ എന്ന കഥാപാത്രം സ്ക്രീനില്‍  വരുന്നത് . ജഗതിയെ ഭയങ്കര ഇഷ്ടമായത് കൊണ്ടാണോ എന്നറിയില്ല , ഗോള്‍ഡന്‍ പാപ്പന്‍ എന്ന കഥാപാത്രത്തെ മറ്റേത് നടന്‍ ചെയ്താലും ശരിയാകില്ലായിരുന്നു എന്ന് എനിക്ക് തോന്നി . 
    • റീമ കല്ലിങ്കല്‍ ,സീനത് , റീജ വേണുഗോപാല്‍ ,കല്‍പ്പന, ടിനി ടോം, ലാലു അലക്സ്, മാമുക്കോയ എന്നിവര്‍ തുടങ്ങി ആരുടേയും കഥാപാത്രങ്ങള്‍  സിനിമയില്‍ വെറുതെ വന്നു പോകുന്നവര്‍ അല്ല. എല്ലാവരും അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് , 
    • പിന്നെ എടുത്തു പറയേണ്ടത് കഥയില്‍ ട്വിസ്റ്റ്‌ ഉണ്ടാക്കുന്നതും , നന്നായി എന്ന് എനിക്ക് തോന്നിയതുമായ കുറച്ച് സീനുകളാണ് .മെര്‍ക്കാറയിലെ എസ്റ്റേറ്റ് ബിസിനസ്സില്‍ നിന്നും ലാഭമുണ്ടാക്കാനുള്ള വഴി അച്യുത മേനോന്‍ ജെ പിക്കും സി എച്ചിനും പറഞ്ഞ് കൊടുക്കുന്ന സീന്‍, അച്യുത മേനോന്റെ ഉപദേശം കേട്ട ശേഷം  ജെ പിയുടെ റിയാക്ഷന്‍ ,രേവതി അവതരിപ്പിക്കുന്ന ഡോക്ടര്‍ ജെ പിക്ക് കൊടുക്കുന്ന ഇരുപത്തിയഞ്ച് ലക്ഷം രൂപ അവരുടെ കയ്യില്‍ തന്നെ തിരിച്ച് വരുന്ന സീനുകള്‍ , രായിനിക്ക (മാമുക്കോയ ) എന്ന ബ്രോക്കറും കൂട്ടുകാരും ചേര്‍ന്ന്  ജെ പിയോട് ഗോള്‍ഡന്‍ ഷോപ്പിംഗ്‌ മാള്‍ ബിസിനസ്സില്‍ നിന്നും പിന്മാറാന്‍ പറയുന്ന സീന്‍  ,ഗണേശന്‍ എന്ന കഥാപാത്രം കള്ളു കുടിക്കാന്‍  ബാറില്‍ പോകുന്ന സീന്‍ , ജെ പി ഗോള്‍ഡന്‍ പാപ്പന്‍ എന്നിവര്‍ അവസാനമായി മാളില്‍ വെച്ച് തമ്മില്‍ കണ്ട് സംസാരിക്കുന്ന സീന്‍ . പറഞ്ഞു വന്നാല്‍ സിനിമയില്‍ മിക്കവാറും എല്ലാ സീനുകളും എഴുതേണ്ടി വരും :) 
    • ഈ പുഴയും എന്ന പാട്ട് 
    • എസ് കുമാറിന്റെ ക്യാമറ . 
    ഒഴിവാക്കാമായിരുന്നു എന്ന് എനിക്ക് തോന്നിയ ഒന്നോ രണ്ടോ കുഞ്ഞ്  കാര്യങ്ങള്‍ ഉണ്ട് ഈ സിനിമയില്‍ .അതൂടെ പറയാം .

    • അച്യുത മേനോനെ ജെ പി തന്റെ ഓഫീസ് കെട്ടിടത്തില്‍ താമസിക്കാന്‍ ക്ഷണിക്കുന്നത് , ജെ പിയുടെ ഓഫീസില്‍ ജോലിയുടെ കാര്യം ചോദിച്ചു അയാളെ കാണാന്‍ എത്തുന്ന അച്യുത മേനെണോ അവിടെ വെച്ച് ജെ പിക്കും സി എച്ചിനും ഇരുപത്തിയഞ്ച് ലക്ഷം രൂപ ഉണ്ടാക്കാനുള്ള വഴി പറഞ്ഞ് കൊടുക്കുകയും , അതിന് ശേഷം ജോലിക്കാര്യത്തിനായി  ജെ പിയെ വീണ്ടും കാണാന്‍ വരുമ്പോള്‍ അയാളുടെ സഹോദരിയുടെ വിവാഹ കാര്യത്തില്‍ ഇടപെടുകയും ചെയ്യുന്നു എന്ന ഓര്‍ഡറില്‍ ആയിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നേനെ എന്ന് തോന്നി . എന്റെ വട്ടു ബുദ്ധിയില്‍ തോന്നിയ കാര്യമാണ്  കേട്ടോ . ഞാന്‍ ഭയങ്കര ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചു കൂട്ടിയ ഈ ഓര്‍ഡറില്‍ അകെ എനിക്ക് തോന്നിയഒരേയൊരു  പ്രശ്നം  സഹോദരിയുടെ  വിവാഹ കാര്യം സംസാരിക്കാന്‍ ആളുകള്‍ വീട്ടില്‍ വരുന്ന സമയത്തേക്ക് ജെ പി ഇരുപത്തിയഞ്ച് ലക്ഷം രൂപ ഗോള്‍ഡന്‍ പാപ്പന് കൊടുത്ത് കഴിയണം എന്നത് മാത്രമാണ് .
    • ഈ പുഴയും എന്ന പാട്ടിന്റെ പിക്ച്ചറൈസേഷന്‍. .മെഴുകുതിരി കത്തിച്ചു പിടിച്ച ആളുകളും ,  പാട്ടിന്റെ അവസാനം ഡാന്‍സ് ഫ്ലോറില്‍ കുറെ ആളുകള്‍ എന്ത് ചെയ്യണം എന്ന് അറിയാതെ കറങ്ങുന്നതും ഒകെ ശരിക്കും ബോറാക്കിക്കളഞ്ഞു  
    • പോലീസ് സ്റ്റേഷന്  മുന്നില്‍ നിന്നും ഗോള്‍ഡന്‍ പാപ്പന്റെ വീട്ടില്‍ വരുന്ന ജെ പി അയാളെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുന്നത് .ഒരു കോടി രൂപയുടെ ട്രാന്‍സാക്ഷനില്‍ പാപ്പാനും പങ്കുണ്ട് എന്ന് തെളിയിക്കുന്ന ഡോക്യുമെന്റ്സ് തന്റെ കയ്യില്‍ ഉണ്ട് എന്ന് മാത്രം പറഞ്ഞാല്‍ മതിയായിരുന്നു എന്ന് തോന്നി 
    കൂടുതല്‍ ചിന്തിച്ചാല്‍ മിക്കവാറും രഞ്ജിത്ത് എന്നാല്‍ അടുത്ത സിനിമ നീ സംവിധാനം ചെയ്യ് എന്ന് പറയുകയും(സ്വപ്നത്തിന് ടാക്സ് ഇല്ല :) )  , ഞാന്‍ അത് ചെയ്ത് ഒടുവില്‍ നിങ്ങള്‍ എല്ലാവരും കൂടി എന്നെ തല്ലുകയും എന്നതൊക്കെ ചെയിന്‍ റിയാക്ഷനായി നടക്കാനുള്ള സാധ്യത ഉള്ളതിനാല്‍ , ഞാന്‍ ദേ ചിന്ത നിറുത്തി . തന്നെയുമല്ല ,മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ മുഴുവന്‍ സിനിമ വെച്ച് നോക്കുമ്പോള്‍ സാരമില്ല എന്ന് വെയ്ക്കാവുന്ന കാര്യങ്ങള്‍ തന്നെയാണ് എന്നും എനിക്കറിയാം .കാരണം രഞ്ജിത്ത് ഇതുവരെ സംവിധാനം ചെയ്ത സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാകാനുള്ള കാര്യങ്ങളൊക്കെ ഇന്ത്യന്‍ റുപ്പിയില്‍ ഉണ്ട് . 

    Tuesday 4 October 2011

    മുറന്‍ :Muran


    ബാല്‍ക്കണി 40 എന്ന ബ്ലോഗില്‍ പ്രേക്ഷകന്‍ എഴുതിയ നിരൂപണം വായിച്ചതു കൊണ്ട് മാത്രമാണ് മുറന്‍ എന്ന തമിഴ് സിനിമ കാണണം എന്ന് ഞാന്‍ തീരുമാനിച്ചത് . സഹസ്രം , പയനം, യുദ്ധം സെയ് , ഈ മൂന്ന് സിനിമകളും ഞാന്‍ ഡി വി ഡിയില്‍ എങ്കിലും കാണുന്നത് പ്രേക്ഷന്റെ നിരൂപണങ്ങള്‍ വായിച്ചത് കൊണ്ട് മാത്രമാണ് . അത് കൊണ്ട് കൂടിയാണ് മുറന് പോയി ഭാഗ്യം പരീക്ഷിക്കാം എന്ന സാഹസിക തീരുമാനത്തില്‍ ഞാന്‍ എത്തിയത് . സാഹസികം എന്ന് ചുമ്മാ പറഞ്ഞതല്ല .സൂര്യ, വിക്രം ,കമലഹാസന്‍ ഇവരുടെ ഒന്നും ഗ്ലാമര്‍ ഇല്ലാത്ത ചേരന്‍ അഭിനയിക്കുന്ന തമിഴ് സിനിമ കാണാന്‍ ഞാന്‍ കൂട്ടിന് കൊണ്ട് പോകുന്നത് , അവര്‍ക്ക് പടം ഇഷ്ടപ്പെട്ടിലെങ്കില്‍ പുറത്തിറങ്ങിയാല്‍ ഉടന്‍ ഇനി നിന്നെ നാല് പറഞ്ഞിട്ട്   നമുക്ക് ബാസ്കിന്‍ റോബിന്സില്‍ പോകാം മോളെ  എന്ന് വാശി പിടിക്കുന്ന രണ്ട് നല്ല ഒന്നാന്തരം കുരിശുകളെയാണേ. എന്റെ ജീവനും , ആരോഗ്യത്തിനും ഭീഷണി ആയേക്കാവുന്ന ഇടപാടാണ് .അപ്പോള്‍ പിന്നെ അത് സാഹസം തന്നെ അല്ലെ ?


    അടി കിട്ടും മുന്‍പേ കുറ്റം ഏറ്റുപറഞ്ഞ്  മാപ്പ് ചോദിക്കുക എന്ന സ്ട്രാറ്റജിയുടെ ഭാഗമായി ജാസ്മിക്കും ശ്രുതിക്കും ഓരോ ഫലൂദ എക്സ്ട്രാ വാങ്ങി കൊടുത്താണ് തിയറ്ററിലേക്ക് കേറിയത്‌. പക്ഷെ സിനിമ തുടങ്ങി കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ രണ്ടു സൈഡിലുമായി ഇരുന്ന അവരെ മറന്നു. രസമുള്ള ഒരു റോഡ്‌ മൂവി പോലെ തുടങ്ങി ഇന്റര്‍വെല്‍ ആകുമ്പോഴേക്കും ഒരു ത്രില്ലര്‍ ആയി മാറുന്ന കഥ. പട്രീഷിയ ഹൈസ്മിത്തിന്റെ  സ്ട്രെയ്ഞ്ചേര്‍സ് ഓണ്‍ എ ട്രെയിന്‍ എന്ന നോവല്‍ ആല്‍ഫ്രെഡ് ഹിച്ച്കോക്ക് അതെ പേരില്‍ തന്നെ സിനിമയാക്കിയപ്പോള്‍ ക്ലൈമാക്സ് ഉത്പാടെ പല കാര്യങ്ങളും നോവലില്‍ നിന്നും വ്യതസ്തമായിട്ടാണ് ചെയ്തത് . അത് പോലെ തന്നെ , സ്ട്രെയ്ഞ്ചേര്‍സ് ഓണ്‍ എ ട്രെയിന്‍  എന്ന സിനിമയുടെ ബേസിക്ക് സ്റ്റോറിലൈന്‍ എടുത്ത് മുറന്‍ എന്ന തമിഴ് സിനിമയാക്കിയപ്പോള്‍ സംവിധായകനും ,കഥാ/തിരക്കഥകൃത്തുമായ  രാജന്‍ മാധവും ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് . ആ മാറ്റങ്ങള്‍ സിനിമയെ നല്ല രീതിയില്‍ തന്നെ സ്വാധീനിച്ചിട്ടുമുണ്ട് എന്ന് എനിക്ക് തോന്നുന്നു .


    സിനിമയില്‍ ആദ്യമായി സംഗീത സംവിധാനം ചെയ്യാന്‍ അവസരം ലഭിക്കുന്ന  തികച്ചും സാധാരണക്കാരനായ ഒരു സംഗീത സംവിധായകനാണ് നന്ദ (ചേരന്‍) .ശരിക്കും  ഒരു പാവത്താന്‍ . അതെ സമയം പണക്കാരനായ അച്ഛന്റെ മകനായ അര്‍ജുന്‍ (പ്രസന്ന) ലീവ് ലൈഫ് ഡെയ്ഞ്ചറസ്ലീ എന്ന സ്വഭാവം ഉള്ളയാലും. രണ്ടു പേര്‍ക്കും അവരവരുടെ ജീവിതങ്ങളില്‍ ഒഴിവാക്കാനാവാത്ത , അവരെ വല്ലാതെ അലട്ടുന്ന പ്രശ്നങ്ങള്‍ ഉള്ളവര്‍. ഒരു യാത്രക്കിടയില്‍ അവര്‍ തമ്മില്‍ കണ്ടു മുട്ടുന്നു. ആ യാത്രയില്‍ അവര്‍ തമ്മില്‍ ഒരു സൗഹൃദം വളരുന്നു. സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് കൊലപാതകങ്ങളിലൂടെ പരിഹാരം കാണാം എന്ന ആശയം അവരില്‍ ഒരാള്‍ മുന്നോട്ടു വെയ്ക്കുന്നു . പ്ലാന്‍ അനുസരിച്ചുള്ള രണ്ടു കൊലപാതകങ്ങളില്‍ ഒന്ന് നടക്കുന്നതോടെ സിനിമ ലൈറ്റ് മൊമെന്റ്സ് ഉള്ള റോഡ്‌ മൂവിയില്‍ നിന്നും നല്ല സ്പീഡ് ഉള്ള ഒരു ത്രില്ലര്‍ ആയി മാറുന്നു. 
    ഇനി പതിവ് പോലെ സിനിമ എനിക്ക് ഇഷ്ടപ്പെട്ടത്തിന്റെ പ്രധാന കാരണങ്ങള്‍ :

    • മുറനില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്  കഥ പറഞ്ഞിരിക്കുന്ന  രീതിയാണ് . ഒരു സീന്‍ പോലും ബോറടിപ്പിക്കാതെ , അവസാനം വരെ കണ്ടിരുക്കുന്നവരില്‍ ഇനിയെന്ത് സംഭവിക്കും എന്നൊരു ആകാംഷ  ഉണ്ടാക്കാന്‍ സംവിധായകന്‍ രാജന്‍ മാധാവിന് കഴിഞ്ഞിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു. സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ നമ്മളെ  ചിന്തിപ്പിക്കുകയും , തീരുമ്പോഴേക്കും നമ്മുടെ മനസ്സിലെ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുകയും ചെയുന്ന ഒരു നല്ല ഉഗ്രന്‍ ത്രില്ലര്‍ . 
    • സിനിമയിലെ ഡ്രൈ ഹ്യൂമര്‍ . നന്ദ  പേടിപ്പെടുത്തുന്ന സ്വപ്നം കണ്ട് ഞെട്ടി ഉണരുന്ന സീനില്‍ റീകോര്‍ഡിങ്ങ് സ്റ്റുഡിയോയിലെ ജോലിക്കാരന്റെ റിയാക്ഷന്‍ , പ്ലാന്‍ വിവരിക്കുന്ന സീനില്‍ പോലീസ് കമ്മീഷ്ണറെക്കുറിച്ച് പറയുന്ന ഡയലോഗ് , ഇതൊക്കെ ഡ്രൈ ഹ്യൂമറിന് ചില ഉദാഹരണങ്ങളാണ് 
    • കഥയില്‍ ട്വിസ്റ്റ്‌ വരുന്ന സീനുകള്‍ .  അര്‍ജ്ജുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ പോകുന്ന സീന്‍ , അതിന്റെ തുടര്‍ച്ചയായി പിറ്റേന്ന് നന്ദ ടീവിയില്‍ ന്യൂസ് കാണുന്ന സീന്‍ , നന്ദ ദേവരാജിനെ(ജയപ്രകാശ് ) ക്ലബ്ബില്‍ വെച്ച് കാണുന്ന സീന്‍ ,ലിണ്ട (സുമ ഭട്ടാചാര്യ ) എന്ന കഥാപാത്രത്തിന്റെ  കഥ പറയുന്ന സീനുകള്‍  , ക്ലൈമാക്സ് എന്നിവ ഉദാഹരണം 
    • നന്ദ , അര്‍ജുന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചേരനും , പ്രസന്നയും . അഭിനയത്തിന്റെ കാര്യത്തില്‍ എനിക്ക് പ്രസന്നയെയാണ് കുറച്ച് കൂടുതല്‍ ഇഷ്ടപ്പെട്ടത് .പക്ഷെ  ചേരനും നന്നായിട്ടുണ്ട്. ഇവര്‍ തമ്മിലെ നല്ല കെമസ്ട്രിയാണ് സിനിമയെ കൂടുതല്‍ ത്രില്ലിംഗ് ആക്കിയത് .

    ഇഷ്ടപ്പെടത്തതായി ഈ സിനിമയില്‍ അങ്ങനെയൊന്നും എനിക്ക് തോന്നിയില്ല. അകെ തോന്നിയ ഒരു കാര്യം, നന്ദ , അര്‍ജുന്‍ എന്നിവരുടെ ഫ്ലാഷ്ബാക്ക് രണ്ടു പാട്ടുകള്‍ ആക്കാതെ ഒരൊറ്റ പാട്ടില്‍ ഒതുക്കിയെങ്കില്‍ കൂടുതല്‍ നന്നായേനെ എന്ന് മാത്രമാണ്. 

    എന്തായാലും സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ ജാസ്മി പറഞ്ഞത് നീ പിടിച്ചു വലിച്ചോണ്ട് വന്നില്ലായിരുന്നെങ്കില്‍ ഈ സിനിമ ഞാന്‍ ജന്മത് കാണലുണ്ടാവില്ലായിരുന്നു .കണ്ടില്ലെങ്കില്‍ അത് ശരിക്കും ഒരു മിസ്സും ആയേനെ എന്നാണ്. ശ്രുതിയും അത് തലകുലുക്കി സമ്മതിച്ചപ്പോള്‍ എന്നെ പോലെ വളരെ ഡിഫ്റെന്റ് ആയി ചിന്തിക്കുന്ന ഒരു ഫ്രണ്ട് സത്യത്തില്‍ നിങ്ങളുടെ ഭാഗ്യമാണ് അല്ലെ ? എന്നൊരു ചോദ്യം മുഖത്ത് ഫിറ്റ് ചെയ്ത് ഞാന്‍  ഇതിലൊക്കെ എന്തിരിക്കുന്നു എന്ന മട്ടില്‍ ചുമ്മാ ഷ്രഗ് ചെയ്തു . ഇനി അടുത്ത സിനിമക്ക് ഇവളന്മാരെ കൊണ്ട് പോയി അതിന്റെ ആഫ്ടര്‍ ഇഫെക്ക്റ്റ് വരുന്നത് വരെ ഞങ്ങളുടെ ഗ്യാങ്ങിലെ എന്റെ ബുദ്ധിജീവി പട്ടം എന്തായാലും സേഫ്. പിന്നെ ഈ നല്ല സിനിമയുടെ പേരും പറഞ്ഞ്  അവളന്മാരെ വലിയ ബഹളം ഒന്നും കൂടാതെ മിനിമം അടുത്ത രണ്ടു സിനിമക്കെങ്കിലും ധൈര്യമായി കൂട്ടിന് വിളിക്കാം. ഈ ബുദ്ധിയൊക്കെ തലയില്‍ കൊണ്ട് നടക്കുന്ന എന്നെ സമ്മതിക്കണം , അല്ലെ? 

    Monday 3 October 2011

    ഫോര്‍സ് :Force


    കാക്ക കാക്ക എന്ന തമിഴ് സിനിമയുടെ റീമേക്ക് ആണ് ജോണ്‍ അബ്രഹാം നായകനായി അഭിനയിക്കുന്ന  ഫോര്‍സ് എന്ന ഹിന്ദി സിനിമ . ജോണ്‍ അബ്രഹാമിനോടുള്ള ഇഷ്ടം കൊണ്ടു മാത്രമല്ല  ഞാന്‍ ഫോര്‍സ് കാണാന്‍ പോയത് . കാക്ക കാക്ക എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സിനിമയാണ് .സൂര്യ ചെയ്ത പോലീസ് ഓഫീസറുടെ വേഷം ജോണ്‍ അബ്രഹാം വീണ്ടും ചെയുമ്പോള്‍ അത് എങ്ങനെയുണ്ടാകും എന്ന് കാണാനുള്ള താത്പര്യവും  എനിക്കുണ്ടായിരുന്നു .
    സിനിമ കണ്ടപ്പോള്‍ ഒരു കാര്യം മനസിലായി .ജോണ്‍ അബ്രഹാം സൂര്യയുടെ അടുത്തെങ്ങും എത്തിയിട്ടില്ല . സിക്സ് പാക്കും , ബീഫ്ഡ് മസിലുകളും ഒക്കെയായി ജോണ്‍ സ്ക്രീനില്‍ കാണാന്‍ നല്ല ഉഗ്രനായിട്ടുണ്ട് .പക്ഷെ കാക്ക കാക്ക എന്ന സിനിമയില്‍ അന്‍പുസെല്‍വന്‍ എന്ന പോലീസ് ഓഫീസറായി  സൂര്യ നല്‍കിയ ആ ഒരു പവര്‍ പാക്ക്ഡ് അഭിനയമൊന്നും ഫോര്‍സിലെ  യഷ്വര്‍ദ്ധന്‍ എന്ന പോലീസ് ഓഫീസറായി ജോണ്‍ അബ്രഹാമിന് ചെയ്യാന്‍ സാധിച്ചിട്ടില്ല .പക്ഷേ സംവിധായകന്‍ നിഷികാന്ത് കാമത്ത് ,ജോണിന്റെ ഈ കുറവ് തിരിച്ചറിഞ്ഞ് തന്നെയാണ് ഫോര്‍സ്   ഒരുക്കിയത് എന്ന് തോന്നുന്നു .കാരണം ,കാക്ക കാക്കയില്‍ നിന്നും വ്യത്യസ്തമായി ഫോര്‍സിലെ നായകന് വ്യക്തിപരമായ പവര്‍ഫുള്‍ മൊമെന്റ്സ് എന്ന് വിളിക്കാവുന്ന സീനുകള്‍ അധികമില്ല .കഥയുടെ അവതരണത്തിലാണ് ഫോര്‍സില്‍  സംവിധായകന്‍ കൂടുതല്‍ ശ്രദ്ധിച്ചത് എന്ന് തോന്നുന്നു .അവതരണത്തില്‍ ഏറെ പുതുമ ഒന്നും അവകാശപ്പെടാനില്ലെങ്കിലും ,കഥയുടെ വേഗത ,അത് സ്ക്രീനില്‍ അവതരിപ്പിച്ചിരിക്കുന്ന നല്ല സ്റ്റൈല്‍ എന്നിവ ഫോര്‍സിനെ നല്ല ഒരു ആക്ഷന്‍ ഫിലിം ആക്കുന്നുണ്ട്‌  .


    നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് യഷ്വര്‍ദ്ധന്‍ (ജോണ്‍ അബ്രഹാം)  . ഒരു ഇന്‍ഫോര്‍മര്‍ നല്‍കുന്ന കൃത്യമായ വിവരങ്ങള്‍ അനുസരിച്ച് യഷ്വര്‍ദ്ധന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ നാല് മയക്കുമരുന്ന് വ്യാപാരികളുടെ സംഘങ്ങളെ തീര്‍ത്തും ഇല്ലായ്മ ചെയ്യുന്നു. പക്ഷെ ആ ഇന്‍ഫോര്‍മര്‍ റെഡ്ഡി (മുകേഷ് ഋഷി ) എന്ന മയക്ക്മരുന്ന് വ്യാപാരിക്ക് വേണ്ടി അയാളുടെ എതിരാളികളെ പോലീസ്  സംഘത്തെ ഉപയോഗിച്ച് ഇല്ലാതാക്കുകയായിരുന്നു എന്ന വിവരം യഷ്വര്‍ദ്ധന്‍ വൈകിയാണ് മനസിലാക്കുന്നത്‌ . താമസിയാതെ തന്നെ ഒരു റെയ്ഡില്‍ യഷ്വര്‍ദ്ധാനും സംഘവും  റെഡ്ഡിയെ കൊല്ലുന്നു. റെഡ്ഡിയുടെ അനിയന്‍ വിഷ്ണു (വിദ്യുത് ജാംവ്വല്‍  ) യഷ്വര്‍ദ്ധനോടും അയാളുടെ സംഘത്തിലുള്ള മറ്റ് മൂന്നു പേരോടും പ്രതികാരം ചെയ്യാന്‍ ഒരുങ്ങുന്നതും , യഷ്വര്‍ദ്ധനും സംഘവും വിഷ്ണുവില്‍ നിന്നും രക്ഷപ്പെടാനും ,അയാളെ കുടുക്കാനും ശ്രമിക്കുന്നതുമാണ് ഫോര്‍സിന്റെ ബാക്കി കഥ .യഷ്വര്‍ദ്ധന്റെ കാമുകിയായ മായയും (ജെനീലിയ ഡിസൂസ ) , യഷ്വര്‍ദ്ധന്റെ പോലീസ് സംഘത്തിലെ മറ്റ് അംഗങ്ങളുടെ ഭാര്യ/കാമുകിമാരും ഒക്കെ വിഷ്ണുവിന്റെ പ്രതികാരത്തില്‍പ്പെടുന്നുണ്ട് .


    കാക്ക കാക്കയുടെ കഥയില്‍ നിന്നും ഫോര്‍സിന്റെ കഥയ്ക്ക് കാര്യമായ വ്യത്യാസം ഒന്നുമില്ല . പക്ഷേ അവതരണത്തില്‍ ഫോര്‍സ് കാക്ക കാക്കയില്‍ നിന്നും വ്യത്യസ്തമാണ് .അതുകൊണ്ട് തന്നെയാണ് എന്ന് തോന്നുന്നു സാധാരണ റീമേക്കുകള്‍ ഇഷ്ടമല്ലാത്ത എനിക്ക് ഫോര്‍സ് ഇഷ്ടപ്പെട്ടത് . എനിക്ക് ഇഷ്ടപ്പെട്ട പല കാര്യങ്ങള്‍ ഉണ്ട് ഈ സിനിമയില്‍ .അവയില്‍ പെട്ടന്ന് ഓര്‍മ്മയില്‍ നില്‍ക്കുന്ന ചിലത് പറയാം :
    • സൂര്യയുടെ പോലീസ് ഒഫീസറിനെ കാക്ക കാക്കയില്‍ കണ്ടിട്ടുള്ളവര്‍ക്ക് ജോണ്‍ അബ്രഹാം അത്ര പോര എന്നേ തോന്നു .പക്ഷെ ആ കുറവ് പരമാവധി കാണികള്‍ക്ക് തോന്നിക്കാതെ സിനിമ മുന്നോട്ട് കൊണ്ട് പോകാന്‍ സംവിധായകന്‍ നിഷികാന്ത് കാമത്തിന് കഴിഞ്ഞു എന്ന് എനിക്ക് തോന്നുന്നു. കാക്ക കാക്കയില്‍ സൂര്യക്ക് നല്ല പവര്‍ഫുള്‍ മൊമെന്റ്സ് നല്‍കിയ സീനുകളില്‍ പലതും ഈ സിനിമയില്‍ സംവിധായകന്‍ ഒഴിവാക്കുകയോ ,അണ്ടര്‍പ്ലേ ചെയ്യുകയോ ചെയ്തിട്ടുണ്ട് . യഷ്വര്‍ദ്ധന്‍ തന്റെ സംഘത്തിലുള്ള മറ്റുള്ളവരുമായി ചിലവഴിക്കുന്ന സ്വകാര്യ നിമിഷങ്ങള്‍ ഇങ്ങനെ അണ്ടര്‍പ്ലേ ചെയ്ത സീനുകള്‍ക്ക് ഒരു ഉദാഹരണമാണ് . 
    • യഷ്വര്‍ദ്ധന്റെയും സംഘത്തിന്റെയും ആദ്യ നാല് റെയിഡുകള്‍ ഒരേ സമയം അവതരിപ്പിക്കുന്ന രീതി.
    • വില്ലനായ വിഷ്ണുവിനെ ആദ്യം കാണിക്കുന്ന സീന്‍ . 
    • വില്ലനായ വിഷ്ണുവിനെ അവതരിപ്പിച്ച വിദ്യുത് ജാംവ്വല്‍ . ഫോര്‍സിന്റെ ജീവന്‍ ശരിക്കും വിഷ്ണു എന്ന വില്ലനാണ്. കാണാന്‍ സുന്ദരന്‍ മാത്രമല്ല കാണികള്‍ക്ക് വില്ലന്റെ ദുഷ്ടത്തരം അനുഭവപ്പെടുന്നത്ര നല്ല അഭിനയവും. യഷ്വര്‍ദ്ധന്റെ വീടിനു നേരെ ആക്രമണം നടത്തിയിയിട്ട് രക്ഷപെടുന്ന സീനുകള്‍ , യഷ്വര്‍ദ്ധന്റെ സംഘങ്ങങ്ങളില്‍ ഒരാളെയും അയാളുടെ കാമുകിയും കൊല്ലുന്ന സീനുകള്‍ ,ഇതിലൊക്കെ  പുതുമുഖമായ വിദ്യുത് ജാംവ്വല്‍ ശരിക്കും ഒരു പരിചയസമ്പന്നനനായ നടനാണ്‌ എന്ന് ആര്‍ക്കും തോന്നും .കാക്ക കാക്കയിലെ നായകന്റെ അത്ര പോരാ ഈ സിനിമയില്‍ നായകന്റെ കഥാപാത്രം എന്ന തോന്നല്‍ മുഴുവനായി മാറിയത് വില്ലന്റെ കഥാപാത്രത്തെയും അത് അവതരിപിച്ച വിദ്യുത് ജാംവ്വലിനെയും കണ്ടപ്പോള്‍ ആണ്
    • രവി കെ ചന്ദ്രന്റെ ക്യാമറ .ആന്റണിയുടെ എഡിറ്റിംഗ് .പ്രത്യേകിച്ച് ആക്ഷന്‍ രംഗങ്ങളില്‍.
    • ജെനീലിയ .സ്ഥിരം ബബ്ലി വേഷം തന്നെ .പക്ഷെ മായയെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് 
    • ജോണ്‍ അബ്രഹാമിന്റെ ഉഗ്രന്‍ ഫിസിക്ക് ,ഒപ്പം വിദ്യുത്‌ ജാംവ്വലിന്റെയും
    ഇനി സിനിമയില്‍ എനിക്ക് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങള്‍ കൂടി പറഞ്ഞ് നിറുത്താം : 
    • കാക്ക കാക്കയില്‍ സൂര്യ ചെയ്ത അതെ സീനുകള്‍ ഈ ചിത്രത്തില്‍ ഉള്ളതില്‍ ഒക്കെ ,താരതമ്യം ചെയ്‌താല്‍ ജോണ്‍ അബ്രഹാം അത്ര പോരാ. ഒരു പെണ്‍കുട്ടിയുടെ മുഖത്ത് ചിലര്‍  ആസിഡ് ഒഴിക്കും എന്ന് പേടിപ്പിക്കുന്ന സീന്‍ ഉദാഹരണം 
    • പാട്ടുകള്‍ . കാക്ക കാക്കയിലെ പാട്ടുകള്‍ ഒന്നും ഔട്ട്‌ ഓഫ് പ്ലേസ് ആയിട്ട് എനിക്ക് തോന്നിയിട്ടില്ല. പക്ഷെ ഫോര്‍സില്‍  പാട്ടുകള്‍ ഇടയ്ക്കിടെ സിനിമയുടെ വേഗത്തിനെ ബാധിക്കുന്നുണ്ട് എന്ന് തോന്നി. ഹാരിസ് ജയരാജിന്റെ മ്യുസിക്കും എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല .ഉയിരിന്‍ ഉയിരേ എന്ന പാട്ടിന്റെ അതെ ഈണത്തിലുള്ള ഖ്വാബ് എന്ന് തുടങ്ങുന്ന പാട്ടിന്റെ ലിറിക്സ് മോശമാണ്,മാത്രമല്ല സിനിമയില്‍ ആ പാട്ട് വരുന്ന സീനും ബോറാണ് 
    ഇങ്ങനെ എനിക്ക് സിനിമയില്‍ ഇഷ്ടപ്പെടാത്ത ഒന്ന് രണ്ടു കാര്യങ്ങള്‍ ഉണ്ടെങ്കിലും,മൊത്തത്തില്‍ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ആക്ഷന്‍ ഫിലിമാണ്‌ ഫോര്‍സ് .മാത്രമല്ല വിദ്യുത് ജാംവ്വലിനെ ഈ സിനിമ  കാണുന്ന എല്ലാവര്‍ക്കും ഇഷ്ടപ്പെടും എന്ന് എനിക്ക് തോന്നുന്നു. അപ്പോള്‍, നിങ്ങള്‍ ഫോര്‍സ്  കണ്ടിട്ട് അഭിപ്രായം പറയുമല്ലോ, അല്ലെ  ?

    Saturday 1 October 2011

    സ്നേഹവീട് :Snehaveedu

    ഓരോ സിനിമകളും ഇറങ്ങും മുന്‍പേ അവയെക്കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ , കഥയുടെ വിവരങ്ങള്‍ , പരസ്യങ്ങള്‍ ഇതൊക്കെ വായിക്കുകയും കാണുകയും ചെയുമ്പോള്‍ ആ സിനിമകളെക്കുറിച്ച് ഒരു പ്രതീക്ഷ ഉണ്ടാകാറുണ്ട് . ചില സിനിമകള്‍ ആക്ഷന്‍ ,ചിലത് സ്ലാപ്പ്സ്റ്റിക്ക് കോമഡി , ചിലത് സെന്‍സിബിള്‍ ഹ്യൂമര്‍ അങ്ങനെ ഉള്ള പ്രതീക്ഷകള്‍ .  ഒരു പാട് സിനിമകള്‍ എന്റെ പ്രതീക്ഷകള്‍ തെറ്റിച്ച് എന്നെ തീര്‍ത്തും നിരാശപ്പെടുത്തിയിട്ടുണ്ട്(സിനിമ കാണാന്‍ കൂട്ടിനു ഞാന്‍ പിടിച്ചു വലിച്ചു കൊണ്ട് പോകുന്നവരുടെ ചീത്ത ഫ്രീ ).  അപൂര്‍വ്വമായി എന്റെ  പ്രതീക്ഷകള്‍ തെറ്റിച്ച  ചില സിനിമകള്‍ നല്ല സര്‍പ്രൈസുകള്‍ തന്നിട്ടുണ്ട്.
    സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ എനിക്ക് എപ്പോഴും സെന്‍സിബിള്‍ ഹ്യൂമര്‍ ഉള്ള കൊച്ചു കഥകള്‍ പറയുന്ന സിനിമകളാണ് .പക്ഷെ അടുത്ത കാലത്തായി എന്തോ സത്യന്‍ അന്തികാടിന്റെ സിനിമകള്‍ക്ക്‌ ആ ഒരു പഴയ സെന്‍സ് ഈ അടുത്ത കാലത്തായി തോന്നാറില്ല.  രസതന്ത്രം , ഭാഗ്യദേവത , ഈ രണ്ടു സിനിമകളും എനിക്ക് ഇഷ്ടപ്പെട്ടു.പക്ഷെ അവയിലും ചില കല്ലുകടികള്‍ തോന്നിയിരുന്നു .ഇന്നത്തെ ചിന്താവിഷയം എനിക്ക് തീരെ ഇഷ്ടപ്പെട്ടതുമില്ല .അവസാനമായി ,പൂര്‍ണ്ണമായും ഇഷ്ടപെട്ട് കണ്ട സന്ത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്കും  , മനസ്സിനക്കരെയുമാണ്‌ .  എങ്കിലും സന്ത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമകള്‍ വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ,അവ കാണുവാനുള്ള താത്പര്യം എനിക്ക് ഉണ്ടാകാറുണ്ട് .ഈ സംവിധായകന്റെ ഒരുപാട് പഴയ നല്ല സിനിമകള്‍ തന്നെയാണ് അതിനു കാരണം .
    ആ താത്പര്യത്തോടും ,പ്രതീക്ഷയോടും  കൂടിയാണ് സന്ത്യന്‍ അന്തിക്കാട്‌ ,മോഹന്‍ലാല്‍ എന്നിവരുടെ പുതിയ സിനിമയായ സ്നേഹവീടും കാണാന്‍ പോയത് .പക്ഷെ സിനിമ എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല .മാത്രമല്ല നല്ലവണ്ണം ബോറടിപ്പിക്കുകയും  ചെയ്തു.



    സിനിമയുടെ കഥയാണ്‌ ഇനി .സ്പോയിലര്‍ കൊണ്ട് കുഴപ്പമില്ലാത്തവര്‍ മാത്രം അടുത്ത രണ്ടു പാരഗ്രാഫുകള്‍   വായിക്കുക :
    അന്യ സംസ്ഥാനങ്ങളിലും ,ഗള്‍ഫിലും ഒക്കെയായി ഏറെക്കാലം ജോലി ചെയ്ത് നാട്ടില്‍ തിരിച്ചത്തിയ  ആളാണ്‌ അജയന്‍ (മോഹന്‍ലാല്‍ ). പാടങ്ങള്‍, തോട്ടങ്ങള്‍ പിന്നെ ചെറിയ ഒരു ഫാക്റ്ററി എന്നിവയൊക്കെ  വാങ്ങി അമ്മ ,അമ്മുക്കുട്ടിയമ്മയോടൊത്ത് (ഷീല ) ശേഷിച്ച കാലം നാട്ടില്‍ തന്നെ കഴിയാനാണ് അജയന്റെ തീരുമാനം . ഉത്സവങ്ങള്‍ കൂടിയും , നാട്ടുക്കരോട് തന്റെ പഴയ പ്രണയങ്ങളെക്കുറിച്ച് കഥകള്‍ മെനഞ്ഞും ,കൃഷിയും , ഫാക്റ്ററിയും ഒക്കെ നോക്കി നടത്തിയും ,അമ്മയുമൊത്ത് സന്തോഷത്തോടെ ജീവിച്ചു വരുന്ന അജയന്റെ ജീവിതത്തിലേക്ക് കാര്‍ത്തിക് (രാഹുല്‍ പിള്ള )എന്ന കൌമാരക്കാരന്‍ അജയന്റെ മകനാണ് എന്ന അവകാശവാദവുമായി കടന്ന് വരുന്നു . തെളിവായി കാര്‍ത്തിക് നല്‍കുന്നത് അജയന്റെ പഴയ ഒരു ഫോട്ടോ ആണ് .പിന്നെ കഥ ശരിക്കും സിനിമകണ്ടിരിക്കുന്നവരുടെ ക്ഷമയും ബുദ്ധിയും പരീക്ഷിക്കുന്നത് പോലെയാണ് മുന്നോട്ട് പോകുന്നത് . അമ്മുക്കുട്ടിയമ്മ കാര്‍ത്തിക്കിനെ സ്വന്തം പേരക്കുട്ടിയായി സ്വീകരിക്കുന്നു.സത്യം തെളിയിക്കാനുള്ള അജയന്റെ എല്ലാ ശ്രമങ്ങള്‍ക്കും അവര്‍ തന്നെ തടസ്സവും നില്‍ക്കുന്നു.ഒടുവില്‍ നിവൃത്തിയില്ലാതെ സത്യം അന്വേഷിച്ച് അജയന്‍ ചെന്നൈക്ക് പോകുന്നു (കാര്‍ത്തിക് വളര്‍ന്നത്‌ സേലത്തും,അവന്റെ അമ്മ ചെന്നയിലും ആയിരുന്നു എന്ന് ഇടയ്ക്കിടെ സിനിമയില്‍ പറയുന്നുണ്ട് ). ചെന്നയില്‍ വെച്ചു അജയന്‍ സത്യങ്ങള്‍ അറിയുന്നു.

    സിനിമയിലെ ഒരു എക്സ്ട്രാ നടിയായ ശാന്തിക്ക് (റീജ വേണുഗോപാല്‍ ) ജനിച്ച മകനാണ് കാര്‍ത്തിക്.  അവന്റെ  അച്ഛന്‍ ആരെന്ന് ശാന്തി ആരോടും പറഞ്ഞിട്ടില്ല.  ജോലി ചെയ്ത് യാതൊരു കുറവും കൂടാതെയാണ്  അവനെ ശാന്തി വളര്‍ത്തിയത്.പക്ഷെ ഒരു അപകടത്തില്‍ അവര്‍ മരിക്കുന്നു.അമ്മ മരിച്ച് അനാഥനായ  കാര്‍ത്തിക് ആത്മഹത്യ ചെയ്യാതിരിക്കാന്‍, ശാന്തിയെ ഒരുപാട് സഹായിച്ചിട്ടുള്ള   അജയന്റെ പഴയ ഒരു സുഹൃത്ത് സെയ്ദാലി (മാമുക്കോയ)   ,അജയന്റെ പഴയ ഫോട്ടോ നല്‍കി അയാളാണ് കാര്‍ത്തിക്കിന്റെ അച്ഛന്‍ എന്ന് പറയുന്നു.അങ്ങനെയാണ് കാര്‍ത്തിക് അജയനെ അന്വേഷിച്ച് എത്തുന്നത് സത്യങ്ങള്‍ അറിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുന്ന അജയന്‍, അവ ആരോടും പറയാതെ , കാര്‍ത്തിക്കിനെ സ്വന്തം മകനായി സ്വീകരിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു

    ഇങ്ങനെ ഒരു കഥ സിനിമയാക്കുമ്പോള്‍ അത് സംവിധാനം ചെയ്യന്ന ആള്‍ക്കോ(കഥയും ,തിരക്കഥയും സംവിധാകന്റെത് തന്നെ ), അതില്‍ അഭിനയിക്കുന്നവര്‍ക്കോ ഏറെ ഒന്നും ചെയ്യാനില്ല എന്ന് അറിയാം .എങ്കിലും ,മോഹന്‍ലാലും ,സത്യന്‍ അന്തിക്കാടും ഒക്കെ ഇങ്ങനെയുള്ള ഒരു സിനിമ തിയറ്ററില്‍ എത്തിക്കുമ്പോള്‍ , അവരുടെ ഒരുപാട് പഴയ നല്ല സിനിമകള്‍ ഇഷ്ടമുള്ള എന്നെ പോലെ ഒരാള്‍ക്ക്‌ സത്യത്തില്‍ സങ്കടമാണ് തോന്നുക. ടി പി ബാലഗോപാലന്‍ എം എ ,സന്മനസുള്ളവര്‍ക്ക് സമാധാനം തുടങ്ങിയ സിനിമകള്‍ ഒക്കെ ഇറങ്ങിയ കാലം വേറെ ആയിരുന്നു. ഇന്ന് അത് പോലുള്ള സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കാന്‍ സാധ്യത കുറവാണ്. പക്ഷെ ഇന്നത്തെ പ്രേക്ഷകര്‍ സത്യന്‍ അന്തിക്കാടിന്റെ യാത്രക്കാരുടെ ശ്രദ്ധക്ക് ,മനസ്സിനക്കരെ തുടങ്ങിയ  സിനിമകളൊക്കെ കണ്ട് ഇഷ്ടപ്പെട്ടവര്‍ അല്ലെ ? അവയും ,അടുത്തിടെ ഇറങ്ങിയ സന്ത്യന്‍ അന്തിക്കാട്‌ ചിത്രങ്ങളും ആയിട്ടുള്ള ഏക വത്യാസം എനിക്ക് തോന്നിയത് , എനിക്ക് ശരിക്കും ഇഷ്ടപ്പെട്ട സത്യന്‍ അന്തിക്കാട്‌ സിനിമകളുടെ കഥയും ,തിരക്കഥയും എഴുതിയത് ശ്രീനിവാസന്‍ , ലോഹിതദാസ് , രഞ്ജന്‍ പ്രമോദ് തുടങ്ങിയവരാണ്. ഒട്ടും ഇഷ്ടപ്പെടാത്തവയും ,കല്ല്‌ കടി തോന്നിയവയും ഒക്കെ എഴുതിയത് സത്യന്‍ അന്തിക്കാട്‌ തന്നെയും . 
     യാതൊരു സെന്‍സും ഇല്ലാതെ മുന്നോട്ട് പോകുന്ന കഥയും, തിരക്കഥയിലെ ഒരുപാട് പൊരുത്തക്കേടുകളും  തന്നെയാണ് സ്നേഹവീടിന്റെയും പ്രധാന പ്രശ്നമായി എനിക്ക് തോന്നിയത് .

    പതിവ് പോലെ സിനിമ കണ്ടിരുന്നപ്പോള്‍ എനിക്ക് ഇഷ്ട്ടപ്പെടാത്തതും , കല്ലുകടിയായി തോന്നിയതുമായ കാര്യങ്ങളും ഒപ്പം സിനിമയില്‍ ഇഷ്ടപ്പെട്ട അപൂര്‍വ്വം ചില കാര്യങ്ങളും കൂടി പറഞ്ഞു നിറുത്താം .
    ഇഷ്ട്ടപ്പെടാത്തത് : 

    • കഥയില്‍ മുഴുവന്‍ പൊരുത്തക്കേടുകള്‍ ആണ് .പക്ഷെ ഏറ്റവും ബോറായി തോന്നിയത് ഷീലയുടെ അമ്മുക്കുട്ടിയമ്മ എന്ന കഥാപാത്രമാണ് .നാട്ടുകാര്‍ അവിവാഹിതനായ മകനെക്കുറിച്ച് ഇല്ലാത്ത കഥകള്‍ പറയുമെന്ന് പേടിച്ച് വീട്ടില്‍ ചെറുപ്പക്കാരികളായ ജോലിക്കരികളെ നിറുത്താന്‍ പോലും സമ്മതിക്കാത്ത അമ്മുക്കുട്ടിയമ്മ, എവിടെ നിന്നോ വന്ന കാര്‍ത്തിക്കിനെ കണ്ടയുടന്‍ പേരക്കുട്ടിയായി സ്വീകരിക്കുന്നതും,അത് തന്റെ മകന്റെ മകന്‍ തന്നെയാണ് എന്ന മട്ടില്‍ പെരുമാറുന്നതും ഒക്കെ ശരിക്കും ബോറാണ്.ചില സീനുകളില്‍ അമ്മുക്കുട്ടിയമ്മ പെരുമാറുന്നത് കണ്ടാല്‍ അജയന്‍ സത്യം ഒരക്കലും അറിയരുത് എന്ന് അവര്‍ക്ക് എന്തോ വാശിയുള്ളതു പോലെ തോന്നും (ബിജു മേനോന്‍ അവതരിപ്പിക്കുന്ന എസ ഐ കാര്‍ത്തിക്കിനെ ചോദ്യം ചെയ്യുന്ന സീന്‍, ഡി എന്‍ എ ടെസ്റ്റ് നടത്താനായി അജയന്‍ കാര്‍ത്തിക്കിനെ കൊണ്ട് പോകുന്ന സീന്‍ ഇതൊക്കെ ഉദാഹരണം ) . ഇതിന്റെ കൂടെ ഷീലയുടെ ബോറ് അഭിനയവും . 
    • മാമുക്കോയയുടെ സെയ്ദാലി എന്ന കഥാപാത്രം. അജയന്റെ ഫോട്ടോ വര്‍ഷങ്ങളായി സൂക്ഷിച്ചു വെച്ചിരിക്കുന്നത് സഹിക്കാം.പക്ഷെ കുറെക്കാലമായി യാതൊരു തമ്മില്‍ യാതൊരു ബന്ധവും ഇല്ലാതിരുന്ന അജയന്റെ അപ്പോഴത്തെ സാഹചര്യങ്ങള്‍ ഒന്നും അറിയാതെ ,കര്‍ത്തിക്കിനോട് അയാള്‍ അജയനാണ്‌ കാര്‍ത്തിക്കിന്റെ അച്ഛന്‍ എന്ന് പറയുന്നതിന്റെ ലോജിക്ക് എനിക്ക് പിടി കിട്ടിയില്ല .അജയന്റെ വിവാഹം കഴിഞ്ഞോ,അയാള്‍ക്ക്‌ സ്വന്തമായി ഒരു കുടുമ്പം ഉണ്ടോ എന്നൊന്നും അറിയാത്ത ,അല്ലെങ്കില്‍ അതറിയാന്‍ ശ്രമിക്കാത്ത  സെയ്ദാലിക്ക് ഇനി അജയനോട്‌ വല്ല വിരോധവും ഉണ്ടോ ? സിനിമയില്‍ അവര്‍ തമ്മില്‍ വല്യ കൂട്ടാണ് .
    • മോഹന്‍ലാലിന്റെ അജയന്‍ എന്ന കഥാപാത്രം .ഇന്ത്യയിലെ നടന്മാരില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരാളാണ് മോഹന്‍ലാല്‍.അജയനായി മോഹന്‍ലാലിനെ സ്ക്രീനില്‍ കണ്ടപ്പോള്‍ എന്തിന് മോഹന്‍ലാല്‍ ഇത്തരം സിനിമകള്‍ ചെയ്യുന്നു എന്ന് തോന്നി പോയി. രണ്ട് സീനുകളില്‍ ഒഴികെ (അമ്മുക്കുട്ടിയമ്മയോട് വിവാഹത്തെക്കുറിച്ച് പറയുന്ന സീന്‍ ,കാര്‍ത്തിക്കിനോട്  ഫയിറ്റ് ഒക്കെ അറിയാമോ എന്ന് ചോദിക്കുന്ന സീന്‍ ),ബാക്കി ഒരിടത്തും മോഹന്‍ലാലിനെ ഈ സിനിമയില്‍ എനിക്ക് ഇഷ്ടപ്പെട്ടില്ല 
    • വലിച്ചു നീട്ടി ബോറടിപ്പിക്കുന്ന കഥ 
    • പത്മപ്രിയ, ഇന്നസെന്റ് ,ചെമ്പില്‍ അശോകന്‍ ,ശശി കലിങ്ക (ഈ നടനെ കാണുന്നതെ എനിക്ക് പേടിയാണ് ), കെ പി എസ സി ലളിത തുടങ്ങിയവരുടെ കഥയില്‍ ഒന്നും ചെയ്യാനില്ലാത്ത കുറെ കഥാപാത്രങ്ങള്‍ 
    • ഇടയ്ക്കിടെ കയറി വരുന്ന  കേള്‍ക്കാന്‍ ഒരു സുഖവുമില്ലത്ത പാട്ടുകള്‍ .
    ഇനി ഇഷ്ടപ്പെട്ടവ : 
    • വേണുവിന്റെ ക്യാമറ 
    • ചിരിപ്പിക്കുന്ന ഒന്ന് രണ്ട് സീനുകള്‍ (നേരത്തെ പറഞ്ഞ മോഹന്‍ലാലിന്റെ രണ്ട് സീനുകള്‍,പിന്നെ കാര്‍ത്തിക്കിന് മോഹന്‍ലാലിന്‍റെ ശരീരത്തിനുള്ള അതേ ചെരിവ് കാണിക്കുന്ന സീന്‍ ) 
    • രാഹുല്‍ പിള്ള എന്ന പുതിയ നടന്‍. ചില സീനുകളില്‍ ബോറാണ് എങ്കിലും ചിലതില്‍ തുടക്കക്കാരന്റെ പേടിയൊന്നുമില്ലാതെ അഭിനയിച്ചു എന്നും തോന്നി . (ചിലപ്പോഴൊക്കെ തമിഴിലെ ധനുഷിന്റെ ഫെയിസ് കട്ട്  തോന്നിച്ചു )
    ഏത് സിനിമ ആയാലും , അത് കണ്ടിട്ട് ഫ്രണ്ട്സ്സിനോട്  കഥ പറയുകയും , ആ സിനിമയില്‍ എനിക്ക് ഇഷ്ടപ്പെട്ടതും ,ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങള്‍ പറയുകയും ചെയ്യുന്നത് എന്റെ പതിവാണ് .ഈ സിനിമയുടെ കഥ പക്ഷെ അവരോടൊന്നും ഞാന്‍ പറയാന്‍ പോയില്ല .സിനിമ എന്തായാലും അവരൊക്കെ വളരെ സെലക്ടീവ് ആയെ കാണുകയുള്ളൂ . ചുരുക്കത്തില്‍ സ്നേഹവീട് എന്നെ വല്ലാതെ ബോറടിപ്പിച്ചു എന്ന് മാത്രം പറഞ്ഞു . കഥ കേള്‍ക്കാന്‍ പോലും ആരും താത്പര്യം കാണിച്ചില്ല. ശ്രുതിയോടും , ജാസ്മിനോടും കഥ പറഞ്ഞു .ഇപ്പോള്‍ അവര്‍ പറയുന്നത്  ,സിനിമ കാണാത്ത ഞങ്ങളെ അവള്‍ കഥ പറഞ്ഞു ബോറടിപ്പിച്ചു  എന്നാണ്.