Monday 23 May 2011

ജനപ്രിയന്‍ : Janapriyan

സുഖമുള്ള കാഴ്ച്ചയായി അവസാനിക്കുന്ന സിനിമകള്‍ ഏറെയൊന്നും അടുത്ത കാലത്ത് മലയാളത്തില്‍ ഉണ്ടാവാറില്ല . എങ്കിലും രണ്ടായരത്തി പതിനൊന്ന് തുടങ്ങിയതും  ,മുന്നോട്ടു നീങ്ങുന്നതും മുന്‍പ് ഉണ്ടായിട്ടില്ലാത്ത അത്ര പരീക്ഷണങ്ങള്‍ക്ക് ധൈര്യം കാട്ടുന്ന സംവിധായകര്‍ ,നിര്‍മ്മാതാക്കള്‍ എന്നിവരെ കണ്ടു കൊണ്ടാണ് എന്ന് തോന്നുന്നു. ട്രാഫിക് , സിറ്റി ഓഫ് ഗോഡ് , ഉറുമി , ഗദ്ധാമ തുടങ്ങിയ സിനിമകള്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് ചില ഉദാഹരണങ്ങളാണ് .പരീക്ഷണങ്ങളില്‍ ചിലത് പരാജയമായിരിക്കാം . എങ്കിലും അത്തരം ശ്രമങ്ങള്‍ ഇപ്പോഴും സിനിമയ്ക്ക് ഗുണം ചെയ്യും എന്നാണ് എന്‍റെ അഭിപ്രായം .

ജയസൂര്യ , ഭാമ ,മനോജ്‌ കെ ജയന്‍ , സരയു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്ന ജനപ്രിയന്‍ പൂര്‍ണ്ണമായും വ്യത്യസ്തമായ കഥയോ ,കഥാപാത്ര സൃഷ്ടിയോ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു സിനിമയാണ്.പക്ഷേ  മലയാളത്തിന് ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടമായിക്കൊണ്ടിരിക്കുന്ന  ലളിതമായ കഥാഖ്യാനത്തിന്‍റെ രീതി, കാണികളെ ബോറടിപ്പിക്കാതെ സ്ക്രീനില്‍ അവതരിപ്പിക്കാനുള്ള ഒരു ശ്രമം നവാഗതനായ ബോബന്‍ സാമുവല്‍,കൃഷ്ണാ പൂജപ്പുരയുടെ കഥാ,തിരക്കഥയില്‍ സംവിധാനം ചെയ്ത  ജനപ്രിയനില്‍ കാണാം.

സിനിമാ സംവിധയകനാകണം എന്ന ആഗ്രഹം സാക്ഷാത്കരിക്കാന്‍ നടക്കുന്ന താലൂക്ക് ഓഫീസ് ജീവനക്കാരനായ വൈശാഖന്റെയും (മനോജ്‌ .കെ .ജയന്‍ ) ,ജോലിയിലെ അശ്രദ്ധ കാരണം വൈശാഖന്‍  നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കുമ്പോള്‍ ആ സ്ഥാനത്തേക്ക് വരുന്ന പ്രിയദര്‍ശന്‍ (ജയസൂര്യ ) എന്ന നാട്ടിന്‍പുറത്ത്കാരന്‍റെയും കഥയാണ് ജനപ്രിയന്‍.

ആത്മവിശ്വാസമുള്ള ,എന്ത് ജോലി ചെയ്തും ജീവിക്കാന്‍ മടിയില്ലാത്ത നിഷ്കളങ്കമായ സ്വഭാവത്തിന് ഉടമയാണ് പ്രിയദര്‍ശന്‍ . വൈശാഖനാകട്ടെ  എ സി കാറില്‍ സഞ്ചരിച്ച് ,സിനിമയുടെ കഥ എഴുതാന്‍ വേണ്ടി മാത്രം  പ്രത്യേക കോട്ടേജ് നിര്‍മ്മിച്ച്‌ (സഹോദരിയുടെ പേരില്ലുള്ള വസ്തുക്കള്‍ ബാങ്കില്‍ പണയം വെച്ചു  നേടുന്ന സൌകര്യങ്ങളാണിവ), അവിടെയിരുന്ന് സാധാരണക്കാരന്‍റെ കഥ എഴുതാന്‍ ശ്രമിക്കുന്ന ആളും. അവരുടെ ജീവിതങ്ങള്‍ കെട്ടുപിണയുന്നതും , പ്രിയദര്‍ശന്‍ വൈശാഖന്‍റെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളുമാണ് ജനപ്രിയന്‍റെ മുന്നോട്ടുള്ള കഥ.

തോന്നക്കാട്‌ എന്ന മദ്ധ്യതിരുവതാങ്കൂര്‍  ഗ്രാമത്തില്‍ നിന്നുള്ള നിഷ്കളങ്കനും , അധ്വാനിയുമായ പ്രിയദര്‍ശന്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയസൂര്യയാണ് ഈ ചിത്രത്തിന്‍റെ പ്രധാന ശക്തി . ഒരു നാടന്‍ ചെറുപ്പക്കാരന്‍റെ  ശരീരഭാഷ , മദ്ധ്യതിരുവതാങ്കൂര്‍  സംഭാഷണ ശൈലി   എന്നിവ വളരെ സ്വാഭാവികമായി കൈകാര്യം ചെയ്യുന്നതില്‍ ജയസൂര്യ കാണിക്കുന്ന കൈയ്യടക്കം എടുത്തു പറയേണ്ട ഒന്നാണ്. മികച്ച അഭിനയ ഭാവങ്ങള്‍ ഒന്നും പ്രിയദര്‍ശന്‍ എന്ന കഥാപാത്രം ജയസൂര്യയില്‍ നിന്നും ആവശ്യപ്പെടുന്നില്ല . മറിച്ച്  കാണികളില്‍ ആലോസരമുണ്ടാക്കാതെ  കഥാപാത്രം തീര്‍ത്തും  ജെനുവിന്‍ ആയി തോന്നത്തക്ക തരത്തിലെ ഒരു പെര്‍ഫോമന്‍സ്  ആണ് പ്രിയദര്‍ശന് ആവശ്യം .അക്കാര്യത്തില്‍ ജയസൂര്യ വിജയിച്ചു എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം.

വൈശാഖന്‍ എന്ന കഥാപാത്രത്തെ മനോജ്‌ കെ ജയന്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട് .പക്ഷെ ആ കഥാപാത്രത്തിന്റെ ചെയ്തികളുടെ അടിസ്ഥാനമാകുന്ന ലോജിക്കുകള്‍ ചിലയിടത്തെങ്കിലും പൂര്‍ണ്ണമായി കാണികളില്‍ എത്തിക്കുന്നതില്‍ തിരക്കഥയും ,സംവിധാനവും പരാജയപ്പെടുന്നു എന്നൊരു അപാകത തോന്നി .

പ്രിയദര്‍ശന്‍ ഇഷ്ടപ്പെടുന്ന മീര എന്ന പെണ്‍കുട്ടിയായി ഭാമക്ക്  ഈ സിനിമയില്‍ ഏറെയൊന്നും ചെയ്യാനില്ല . പലപ്പോഴും ചെറിയ ചില സിനിമാറ്റിക് ക്ലീഷേകള്‍ ആ കഥാപാത്രത്തിന് തോന്നിക്കുന്നതുമുണ്ട് (എം എസ് ഡബ്ല്യൂ  പഠിച്ചാല്‍ നേരെ ചേരികളില്‍ പ്രോജക്റ്റ് ചെയ്യാന്‍ പോകണം , വീട്ടുകാര്‍ ഇഷ്ടമല്ലാത്ത കല്യാണം ആലോചിച്ചാല്‍ നായകന്‍റെ ഇടപെടലിന് വഴി ഒരുക്കണം അങ്ങനെ ചില കുഞ്ഞ് ക്ലീഷേകള്‍ ).എങ്കിലും അവരില്‍  ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം ഭാമ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്  . അതുപോലെ തന്നെ സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജഗതി ശ്രീകുമാര്‍ (അച്ചായന്‍ എന്ന ചലച്ചിത്ര നിര്‍മ്മാതാവ്),ലാലു  അലക്സ് ( വൈശാഖന്‍റെയും , പ്രിയദര്‍ശന്‍റെയും   മേലുദ്യോഗസ്ഥന്‍ ) , സലിം കുമാര്‍ (പ്രിയദര്‍ശന്‍റെ കൂടെ ലോഡ്ജില്‍ താമസിക്കുന്ന അവിവാഹിതനും മദ്യപാനിയുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍),ഭീമന്‍ രഘു (സിനിമയില്‍ മുഖം കാണിക്കുക എന്ന ആഗ്രഹവുമായി നടക്കുന്ന നാടകക്കാരന്‍ ), കിഷോര്‍ (വൈശാഖന്‍റെ ഡ്രൈവര്‍ ) , അനൂപ്‌ ചന്ദ്രന്‍ ( അച്ചായന്‍റെ ഡ്രൈവര്‍ ) തുടങ്ങിയവരെല്ലാം അവരവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട് .അകെ കല്ല്‌ കടി തോന്നിക്കുന്നത് സരയു അവതരിപ്പിച്ച രേവതി എന്ന കഥാപാത്രമാണ് . സ്ഥിരമായി ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് വന്ന ഒരുഭാവമാണ് സരയുവിന്റെ മുഖത്ത്, ഈ ചിത്രത്തില്‍ ഉടനീളമുള്ളത്.

അങ്ങനെ നല്ലതും ,അത്ര നല്ലതല്ലാത്തതുമായ (തീരെ മോശം എന്ന് പറയുവാന്‍ സാധിക്കില്ല ) ഘടകങ്ങളുടെ ഒരു സംയോജനം ; അതാണ്‌ ജനപ്രിയന്‍


നല്ലത് എന്ന് എനിക്ക് തോന്നിയ ചിലത് :
  • നവാഗത സംവിധായകന്‍ ബോബന്‍ സാമുവല്‍ നല്‍കുന്ന പ്രതീക്ഷ . ക്ലൈമാക്സില്‍ ഒരുപാടാളുകള്‍ കൂടി നില്‍ക്കുന്ന സ്വന്തം വീട്ടിലേക്ക് കയറി വരുന്ന പ്രിയദര്‍ശന്‍ , പടിക്കെട്ടുകള്‍ക്കു മുകളില്‍ മറിഞ്ഞു കിടക്കുന്ന പൂച്ചെട്ടി എടുത്ത് നേരെ വെയ്ക്കുന്ന  ഒരു സീനുണ്ട് . പകല്‍ നാലുമണി മുതല്‍ രാത്രി പന്ത്രണ്ടു മണി വരെയുള്ള സമയം  വിവിധ ജോലികള്‍ ചെയ്യുന്നതിലേക്കായി ക്രമീകരിച്ചു ജീവിക്കുന്ന തനി നാടനായ ഒരാളുടെ  കൃത്യമായ ചിട്ടകള്‍ക്ക് (മെറ്റിക്കുലസ് ഹാബിറ്റ്സ് ) ഊന്നല്‍ നല്‍കുന്ന ഒരു ചെറിയ ഡയറക്ടര്‍സ് ടച്ച് ആ സീനില്‍ എനിക്ക് തോന്നി . പാട്ടുകള്‍ക്കിടയില്‍ കഥാഗതി മുന്നോട്ടു കൊണ്ട് പോകുന്ന കാര്യത്തിലും ,ഗാന രംഗങ്ങളുടെ ചിത്രീകരണത്തിലും ഉള്ള മികവ് ബോബന്‍ സാമുവലിനെ നവാഗതന്‍ എന്ന ഗണത്തില്‍ നിന്നും തെല്ല്  ഉയര്‍ത്തുന്നു.
  • ഭംഗിയുള്ള ഗാന ചിത്രീകരണം (  ഇടക്ക് അവിടിവിടെ ഇവര്‍ വിവാഹിതരായാല്‍ ഫീല്‍ ഉണ്ടെങ്കിലും ) സന്തോഷ്‌ വര്‍മ രചിച്ച്,  ആര്‍ ഗൌതം ഈണം നല്‍കിയ ഗാനങ്ങള്‍ കഥയ്ക്ക് ഇണങ്ങുന്നവയാണ്. പ്രത്യേകിച്ച് മേലെ പൂമഴ   എന്ന ഗാനത്തിന്റെ ഈണത്തില്‍ തുടങ്ങുന്ന  ലേ ലേ തൂ സെരാ   എന്ന ഗാനം 
  • ദൃശ്യഭംഗിയുള്ള ക്യാമറ (പ്രദീപ്‌ നായര്‍ ). 
  •  സാങ്കേതികമായ ഒരുപാട് മികവുകള്‍ ഒന്നുമില്ലെങ്കിലും  കഥയുടെ  വേഗം കാക്കുന്ന മോശമല്ലാത്ത എഡിറ്റിംഗ് (വി.ടി.ശ്രീജിത്ത്‌) 
  • സരസ്സവും ലളിതവുമായ സംഭാഷണങ്ങള്‍ (കൃഷ്ണാ പൂജപ്പുര ).
ഇനി അത്ര നല്ലതല്ലാത്ത ,അല്ലെങ്കില്‍ കൂടുതല്‍ നന്നാക്കാമായിരുന്ന ചിലത് :
    • എടുത്ത് പറയുവാനുള്ളതില്‍ ആദ്യത്തേത് മനോജ്‌ കെ ജയന്‍ അവതരപ്പിച്ച വൈശാഖന്‍ എന്ന കഥാപാത്രത്തിന്‍റെ കാര്യമാണ് . പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഗോള്‍ഡ്‌ മെഡല്‍ വാങ്ങിയ ചലച്ചിത്ര വിദ്യാര്‍ത്ഥിയായ വൈശാഖന്‍ അയാളുടെ ആദ്യ സിനിമക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന കഥയിലെ പാകപ്പിഴകള്‍ അയാള്‍ സാധാരണക്കാരുടെ ജീവിതത്തില്‍ നിന്നും അകന്നു നിന്ന് കൊണ്ട് അവരുടെ കഥ പറയുവാന്‍ ശ്രമിക്കുന്നതിനാലാണ് എന്ന വസ്തുത  കാണികളിലേക്ക്  പൂര്‍ണ്ണമായും എത്തിക്കുന്നതില്‍ സംവിധായകനും , തിരക്കഥാകൃത്തും എത്ര കണ്ട് വിജയിച്ചു എന്നത് സംശയമാണ് . അതാണ്‌ ആ കഥാപാത്രത്തിന്‍റെ പ്രധാന പോരയ്മയായും എനിക്ക് തോന്നിയത് .സിനിമയില്‍ പലയിടത്തും അത് പറയുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും , വ്യക്തത കുറവാണ്. പല സംഭാഷണങ്ങളിലായി ചിതറിക്കിടക്കുന്ന ഈ സന്ദേശം , വൈശാഖന്‍ പ്രിയദര്‍ശനൊപ്പം അയാളുടെ ഗ്രാമം സന്ദര്‍ശികുമ്പോള്‍ തന്‍റെ കഥകളില്‍ ഇല്ലാത്ത ജീവിതം തിരിച്ചറിയുന്നതായോ മറ്റോ  കാണിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ.
    • നിര്‍മാതാവിനെ കണ്ടുപിടിക്കാന്‍ പ്രിയദര്‍ശന്‍ നടുത്തുന്ന ശ്രമങ്ങളുടെ തുടക്കം ചില്ലറ രസക്കേട് കാണികള്‍ ഉണ്ടാക്കുന്നുണ്ട്. നാട്ടിലെ സിനിമാശാലയില്‍ ഫിലിം പെട്ടി കൊണ്ട് വരുന്ന ഫിലിം റെപ്രസെന്‍റ്റെറ്റിവ് പറഞ്ഞ നിറം പിടിപ്പിച്ച കഥകള്‍ വിശ്വസിച്ച് (മാനത്തെ കൊട്ടാരം എന്ന സിനിമയില്‍ ജഗതി ശ്രീകുമാര്‍ ചെയ്ത കഥാപാത്രം പോലെ ഒരു ചെറിയ കഥാപാത്രത്തിനെ ഇതിനു ആവശ്യം വന്നേനെ ) ആ വഴിക്ക് അന്വേഷണം തുടങ്ങുന്ന പ്രിയദര്‍ശന്‍ ഒരു പ്രേക്ഷക എന്ന നിലയില്‍ എനിക്ക് കൂടുതല്‍ സ്വീകര്യനായേനെ 
       ചുരുക്കത്തില്‍ ,ചില്ലറ രസക്കേടുകള്‍ അവിടിവിടെ ഉണ്ടെങ്കിലും , ജനപ്രിയന്‍ തിയറ്ററില്‍ കാണികളെ ബോറടിപ്പിക്കാതെ രണ്ടു മണിക്കൂര്‍ നീളുന്ന സുഖകരമായ ഒരു കാഴ്ച്ചയാണ്. മൊത്തത്തില്‍ നോക്കുമ്പോള്‍ നല്ല ഘടകങ്ങള്‍ , അത്ര സുഖമല്ലാത്ത  ഘടകങ്ങളെക്കാള്‍   കൂടുതലാണ് താനും . മെഗാ ഇവന്‍റുകള്‍ ഒന്നുമില്ലാതെ , പ്രവചനം സാധ്യമാകുന്ന ഗ്രാമീണ നന്മയുടെ കഥ , അതിന്‍റെ തീരെ വിരസമല്ലാത്ത അവതരണം; ഇതാണ് എന്‍റെ അഭിപ്രായത്തില്‍ ജനപ്രിയന്‍.

      3 comments:

      1. Ee Cinema release aayo? Priya Theatre il thanne aano thamasam?

        ReplyDelete
      2. ഞാനും പടം കണ്ടിരുന്നു.രണ്ടാം പകുതി ഏറെ ഭാഗങ്ങളും ഇഷ്ടപ്പെട്ടില്ല.എങ്കിലും പ്രിയന്‍ എന്ന കഥാപാത്രത്തെ ചിത്രീകരിക്കാന്‍ സംവിധായകന്‍ വിജയിച്ചു.

        ReplyDelete
      3. .കുറെ നാളുകള്‍ക്ക് ശേഷം ഒത്തിരി നന്മയുള്ള ഒരു ചിത്രം കണ്ടു..അത് ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന രീതിയില്‍ എടുക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുമുണ്ട്..പുതുമുഖസംവിധായകന്‍ എന്ന നിലയില്‍ ബോബന്‍ സാമുവേലിന് അഭിമാനിക്കാവുന്ന ചിത്രം..ഒപ്പം ജയസൂര്യക്കും. മമ്മൂട്ടിയുടെ ഒക്കെ ഒപ്പം നില്‍ക്കാവുന്ന തരത്തില്‍ ജയസൂര്യ വന്‍ പ്രകടനം കാഴ്ച വച്ചിരിക്കുന്നു. പ്രേക്ഷക ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രം തന്നെ ആണ് പ്രിയന്‍ എന്ന കഥാപാത്രം. പക്ഷെ വൈശാഖന്‍ എന്ന കഥാപാത്രം ഒരു ഇതിരെ കല്ലുകടിയായതുപോലെ തോന്നി.അതൊഴിച്ചാല്‍ മൊത്തത്തില്‍ പടം നല്ല enjoyable തന്നെ ആയിരുന്നു..

        ReplyDelete